
'ഈ സ്പൂണിങ്ങനെ വെച്ചാല്‍ ശെരിയാവ്വോ എന്റെ സുബൈറേ..? അച്ചാറു മുഴുവനും ഇതിന്മേല്‍ ഒട്ടിപ്പിടിച്ചത് നീ കണ്ടില്ലേ? ഞാനിപ്പോ എടുത്ത് ഇത് ചായേല്‍ക്ക് ഇട്ടേനേ. ഒന്ന് നോക്കാന്‍ തോന്നിയത് ഭാഗ്യം. ഇല്ലെങ്കിലിന്നു ഞാന്‍ അച്ചാറുചായ കുടിക്കേണ്ടി വന്നേനെല്ലോ!.
ബാച്ച്‌ലര്‍ പ്രവാസി റൂമിലെ ഒരു പ്രവൃത്തി ദിനത്തിന്റെ അന്ത്യഘട്ടങ്ങളിലായിരുന്നു ഞങ്ങള്‍. ഉച്ചയ്ക്കു വെച്ച ചിക്കന്‍ കറിയുടെ ബാക്കിയില്‍ മുക്കി രണ്ട് ഇറാനി കുബ്ബൂസ് രാത്രിഭക്ഷണമായി തിന്നുകഴിഞ്ഞാല്‍ ഹംസക്കാക്ക് പതിവുള്ളതാണ് ഒരു സുലൈമാനി. അതില്‍ പഞ്ചസാര ചേര്‍ക്കാന്‍ സ്പൂണ്‍ തിരഞ്ഞതിന്റെ പൊല്ലാപ്പുകളാണ് കേട്ടുകൊണ്ടിരിക്കുന്നത്.
സംഗതി ഹംസക്കാ പറയുന്നതില്‍ കാര്യമില്ലാതില്ല , എന്ത് എടുത്താലും അത് ഇരിക്കുന്നിടത്ത് തിരിച്ചുവെക്കുന്ന സ്വഭാവം ഞങ്ങളുടെ സഹമുറിയനും കൂട്ടത്തിലെ ഏക ബാച്ചിലറും ആയ സുബൈര്‍ എന്ന ഐ ടി ക്കാരന് തീരെയില്ല. പല്ലുതേപ്പും കുളിയും എന്തിനേറെ പറയുന്നു, ഭക്ഷണം കഴിക്കാന്‍ പോലും മറന്നു പോകാറുള്ള അവന്റൈ രീതികള്‍ക്ക് പൊരുത്തപ്പെടാന്‍ പെട്ടെന്നാര്‍ക്കും കഴിഞ്ഞെന്നും വരില്ല.
പക്ഷേ, ക്ഷമ, സ്‌നേഹം,വിനയം, സഹായം തുടങ്ങിയ വിഷയങ്ങളില്‍ ഞങ്ങളുടെ കമ്പനിയിലെ ഒന്നാം സ്ഥാനം അവനുതന്നെ കൊടുക്കണമെന്നതിനാല്‍ അവന്റെ ചെറിയ ചെറിയ വലിയ മറവികള്‍ ഞങ്ങള്‍ കണ്ടില്ലെന്നു വെച്ച് ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നു. പക്ഷേ, ഹംസക്ക അടുക്കും ചിട്ടയും നിര്‍ബന്ധമുള്ള ഒരാളാണ്. മാത്രമല്ല എന്തുകണ്ടാലും അതില്‍ തന്റേതായ ഒരു അഭിപ്രായം രേഖപ്പെടുത്തുന്ന കാര്യത്തില്‍ അദ്ദേഹം തീരെ പിറകിലല്ല. ബെല്ലും ബ്രേക്കുമില്ലാതെ ചറ പറ എന്തെങ്കിലുമൊക്കെ പറയുന്ന അങ്ങേരുടെ വാക്കുകള്‍ക്ക് അങ്ങിനെ ആരും ചെവി കൊടുക്കാറോ പ്രതികരിക്കാറോ ഇല്ല എന്നത് അതിന്റെ മറുവശം.
'ഇയ്യീ രാപകലില്ലാതെ ഈ കുന്ത്രാണ്ടത്തില്‍ ഇങ്ങനെരുന്ന് മാന്തിക്കൊണ്ടിരുന്നാല്‍ വെശപ്പും ദാഹോം തീര്വോ ചെക്കാ?
ഹംസക്ക പിന്നെയും പരാതികളുടെ അഴുകിയ ഭാണ്ഡക്കെട്ട് അഴിച്ചു കുടയാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നിയതിനാല്‍ ഞാന്‍ ബ്ലാങ്കറ്റ് തലവഴി മൂടി തിരിഞ്ഞുകിടന്നു, സുബൈര്‍ അത് തന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന മട്ടില്‍ ലാപ്‌ടോപിലേക്ക് തലയും പൂഴ്ത്തി ഇരിപ്പാണ്.
'ഇയ്യീ രാപകലില്ലാതെ ഈ കുന്ത്രാണ്ടത്തില്‍ ഇങ്ങനെരുന്ന് മാന്തിക്കൊണ്ടിരുന്നാല്‍ വെശപ്പും ദാഹോം തീര്വോ ചെക്കാ? ആ ഫ്രിഡ്ജിലിരിക്കണ പഴങ്ങളൊക്കെ ചീയാന്‍ തുടങ്ങിയിരിക്കന്നു. വല്ലാത്തൊരു ജന്മംതന്നെ നിന്‍േറത്. ഊണുല്ല ഒറക്കോം ഇല്ല. മനുഷന്മാരുമായി മിണ്ടാട്ടോം ഇല്ല.എന്താ ഇത് കഥ'
ഹംസക്ക തന്റെ വാക്കത്തി വീശുന്നത് തുടരുകയാണ്.അതിനിടയില്‍ അയാള്‍ ചായ കൂട്ടുകയും കട്ടിലില്‍ വന്നിരുന്ന് ടി വി ഓണ്‍ ചെയ്ത് ഓരോരോ ചാനലുകള്‍ മാറ്റുകയും ചെയ്തുകൊണ്ടിരുന്നു.
'ഇയ്യാളിന്നു അവന്റെ വായീന്നു പുളിച്ചത് വല്ലോം കേട്ടേ അടങ്ങൂന്നു തോന്നുന്നു..'.
എന്റെ തൊട്ടടുത്ത കട്ടിലില്‍ കിടന്ന ടോണി സ്വയമെന്നോണം പറഞ്ഞു. അതില്‍ കാര്യമില്ലാതില്ല എന്നെനിക്ക് തോന്നി. കാര്യം ക്ഷമാശീലനും വിനയകുനയനുമൊക്കെ ആണെങ്കിലും ചൂടായാല്‍ അവനൊരു വെറും പുലിയല്ല ചീറ്റപ്പുലിതന്നെയാണ്. ചില അനുഭവങ്ങള്‍ ഞങ്ങളെ അത് പഠിപ്പിച്ചിട്ടുണ്ട്.
'ആ..പിന്നെ, ആ വാഷിംഗ് മെഷീനില്‍ കെടക്കണ ഡ്രസ്സ് ആരുടെതാ.? അതൊന്നെടുത്ത് കഴുകിയിടാന്‍ നോക്കെന്നേ..മണിക്കൂറ് കൊറേയായല്ലോ അതില് കെടക്കണ്.. ഇതിനൊക്കെ ഒരു കയ്യും കണക്കുമില്ലേ?..ഇങ്ങിനെ ആയാലെങ്ങനാ...?'
'ഇയ്യാളിന്നു അവന്റെ വായീന്നു പുളിച്ചത് വല്ലോം കേട്ടേ അടങ്ങൂന്നു തോന്നുന്നു..'.
ചായകുടി കഴിഞ്ഞ ഹംസക്ക അടുത്ത പടക്കത്തിന് തിരികൊളുത്തുകയാണ്. മൂപ്പര് നിറുത്താനുള്ള പരിപാടിയില്ലെന്നുമനസ്സിലാക്കിയാണോ അതല്ല ക്ഷമ എന്ന സാധനത്തിന്റെ നെല്ലിപ്പലക കണ്ടു കഴിഞ്ഞത് കൊണ്ടോ എന്തോ, സുബൈര്‍ തന്റൈ ലാപ്‌ടോപ് ഓഫ് ചെയ്തുകൊണ്ട് മെല്ലെ എഴുന്നേറ്റു. പിന്നെ ഹംസക്കാനെ ഒന്ന് ഇരുത്തിനോക്കിയശേഷം ബാത്ത് റൂം ലക്ഷ്യമാക്കി നടന്നു. അതിനിടയില്‍ അവന്‍ പതിയെ പറഞ്ഞു.
'വാഷിങ് മെഷിനും ഫ്രിഡ്ജും ടിവിയും എല്ലാം നിങ്ങള്‍ സ്വന്തംപോലെ ഉപയോഗിക്കുന്നതിന് ഇത് വരെ ഞാനൊന്നും പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല. പക്ഷേ.. അറ്റ്‌ലീസ്റ്റ് നിങ്ങളൊരു ടീസ്പൂണങ്കിലും സ്വന്തമായി വാങ്ങാന്‍ നോക്കെന്റെ കാക്കാ. എങ്കിലിന്നത്തെ ഈ പ്രശ്‌നമെങ്കിലും ഉണ്ടാവുമായിരുന്നില്ലല്ലോ!'
ടോണിയുടെ അടക്കിപ്പിടിച്ച ചിരി അടുത്ത കട്ടിലില്‍ നിന്നും കേട്ടു. ഹംസക്കായില്‍ നിന്നും പ്രതികരണമൊന്നും കേട്ടില്ല. ബ്ലാങ്കെറ്റ് മുഖത്തുനിന്നും മാറ്റി ഞാന്‍ നോക്കുമ്പോള്‍, ഇപ്പറഞ്ഞതൊന്നും തന്നോടല്ല എന്ന മട്ടില്‍ മൂടിപ്പുതച്ച് കിടക്കുന്നുണ്ട്, മൂപ്പര്‍!
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.