കയറ്റുമതി രം​ഗത്ത് വലിയ തളർച്ച നേരിട്ട് രാജ്യം: ഇരുമ്പയിര്, ഫാർമ മേഖലകൾ പിടിച്ചുനിന്നു

By Web TeamFirst Published Jun 3, 2020, 6:22 PM IST
Highlights

ഇറക്കുമതിയിലുണ്ടായ ഇടിവിനെ തുടർന്ന് ഏപ്രിലിൽ വ്യാപാരക്കമ്മി അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.76 ബില്യൺ ഡോളറായി കുറഞ്ഞു.

മുംബൈ: 2020 ഏപ്രിലിൽ രാജ്യത്തുനിന്നുള്ള മൊത്തം കയറ്റുമതി 60.3 ശതമാനം ഇടിഞ്ഞു. രാജ്യവ്യാപകമായി ന‌‌ടപ്പാക്കിയ കൊവിഡ് ലോക്ക് ഡൗണും മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളുമാണ് ഇന്ത്യൻ കയറ്റുമതി രം​ഗത്ത് ഇടിവിന് കാരണമായത്.

ഏപ്രിൽ മാസത്തിൽ വളർച്ച രേഖപ്പെടുത്തിയ 30 പ്രധാന കയറ്റുമതി വസ്തുക്കളിൽ ഇരുമ്പയിര്, ഫാർമസ്യൂട്ടിക്കൽസ് എന്നിവ മാത്രമാണ് ചരക്കുകളുടെ ​ഗണത്തിൽ ഉൾപ്പെടുത്താവുന്നതെന്ന് കെയർ റേറ്റിംഗ് നടത്തിയ പഠനത്തിൽ പറയുന്നു. ആഭ്യന്തര ആവശ്യം ദുർബലമായ സാഹചര്യത്തിലും ഇരുമ്പയിര് കയറ്റുമതി 17.5 ശതമാനം ഉയർന്നു. ഫാർമ കയറ്റുമതി 0.25 ശതമാനവും വർധിച്ചു.

കയറ്റുമതി കൂടാതെ ഇറക്കുമതിയും ഏപ്രിലിൽ 58.7 ശതമാനം ഇടിഞ്ഞു, എല്ലാ പ്രധാന ഇറക്കുമതി ഉൽ‌പ്പന്ന വരവും കുറഞ്ഞു. ഇറക്കുമതിയിലുണ്ടായ ഇടിവിനെ തുടർന്ന് ഏപ്രിലിൽ വ്യാപാരക്കമ്മി അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.76 ബില്യൺ ഡോളറായി കുറഞ്ഞു. കറന്റ് അക്കൗണ്ട് കമ്മി കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ജിഡിപിയുടെ 0.2 ശതമാനമായി കുറഞ്ഞു.  2019 ൽ അവസാനിച്ച സാമ്പത്തിക വർഷം ഇതേ കാലയളവിൽ ഇത് 2.7 ശതമാനമായിരുന്നു.

"2020 മെയ് മാസത്തിൽ രൂപയുടെ മൂല്യം 0.7 ശതമാനം ഉയർന്ന് ഡോളറിന് 75.68 രൂപയായി. നിക്ഷേപകരുടെ റിസ്ക് സംബന്ധിച്ച ആശങ്ക, യുഎസ് ഡോളറിന്റെ ബലഹീനത, ആഗോള ക്രൂഡ് ഓയിൽ വില കുറയുക, എഫ്പിഐകളുടെ ഭാഗിക വരവ് എന്നിവ മാസത്തിൽ കറൻസിയെ പിന്തുണച്ചു. എന്നിരുന്നാലും, ആഗോള വളർച്ചയെക്കുറിച്ചും യുഎസ്-ചൈന വ്യാപാര ബന്ധങ്ങളെക്കുറിച്ചുമുള്ള ആശങ്കകൾ രൂപയെ പരിമിതപ്പെടുത്തി. വിദേശനാണ്യ കരുതൽ ശേഖരം 2020 മെയ് മാസത്തിൽ 490 ബില്യൺ ഡോളറായി ഉയർന്നു," കെയർ റേറ്റിംഗ്സ് റിപ്പോർട്ട് പറയുന്നു.

click me!