സ്വകാര്യവത്കരണമല്ല പരിഹാരം: കേന്ദ്രസർക്കാരിനെ വിമർശിച്ച് രഘുറാം രാജൻ

By Web TeamFirst Published Sep 11, 2021, 9:13 PM IST
Highlights

'കാര്യമായ നിയന്ത്രണങ്ങളില്ലാതെ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിച്ചാൽ അത് മൊണോപൊളിക്ക് കാരണമാകും. ഭരണനിർവഹണം മെച്ചപ്പെടുത്താൻ എന്തുകൊണ്ട് ശ്രമിച്ചുകൂട? ഐപിഒ വഴി സ്വകാര്യവത്കരണം നടത്താവുന്നതാണല്ലോ. അങ്ങിനെയാണ് ഐസിഐസിഐ ഒരു സ്വകാര്യ സ്ഥാപനമായത്. എന്നാൽ അവർ ഒരു പൊതുമേഖലാ ബാങ്ക് പോലെയാണ് പ്രവർത്തിക്കുന്നത്.'
 

ദില്ലി: സ്വകാര്യവത്കരണത്തിന് പ്രാധാന്യം നൽകിയുള്ള കേന്ദ്രസർക്കാരിന്റെ മുന്നോട്ട് പോക്കിന് വീണ്ടും വിമർശനം. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനാണ് വിമർശനം ഉന്നയിച്ചത്. പൊതുമേഖലയിൽ മെച്ചപ്പെട്ട ഭരണനിർവഹണത്തിലൂടെ സ്വകാര്യവത്കരണം വഴിയുണ്ടാകുന്ന നേട്ടമുണ്ടാക്കാനാവുമെന്നും റിസർവ് ബാങ്ക് മുൻ ഗവർണർ അഭിപ്രായപ്പെട്ടു.

ക്ലബ്ഹൗസിലെ ഒരു ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാം പിത്രോദ, തമിഴ്നാട്ടിലെ ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

കോൺഗ്രസ് വക്താവ് സുപ്രിയ ഷ്രിനാതെയുടെ സ്വകാര്യവത്കരണത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രഘുറാം രാജൻ. വിപണിയിൽ മൊണോപൊളി ഇല്ലാതാക്കാനും മത്സരം നിലനിർത്താനും സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

'കാര്യമായ നിയന്ത്രണങ്ങളില്ലാതെ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിച്ചാൽ അത് മൊണോപൊളിക്ക് കാരണമാകും. ഭരണനിർവഹണം മെച്ചപ്പെടുത്താൻ എന്തുകൊണ്ട് ശ്രമിച്ചുകൂട? ഐപിഒ വഴി സ്വകാര്യവത്കരണം നടത്താവുന്നതാണല്ലോ. അങ്ങിനെയാണ് ഐസിഐസിഐ ഒരു സ്വകാര്യ സ്ഥാപനമായത്. എന്നാൽ അവർ ഒരു പൊതുമേഖലാ ബാങ്ക് പോലെയാണ് പ്രവർത്തിക്കുന്നത്.'

'നമ്മുടെ പൊതുമേഖലാ ബാങ്കുകളെ വൈകല്യമുള്ളതാക്കുകയാണ് നമ്മൾ ചെയ്യുന്നത്. നിലവിലെ വിപണി സംവിധാനത്തെ സ്വകാര്യ മേഖല ചൂഷണം ചെയ്യാതിരിക്കാനുള്ള നിയമങ്ങൾ നമുക്ക് ആവശ്യമാണ്. മികച്ച ഭരണവും മെച്ചപ്പെട്ട നയങ്ങളും സ്വകാര്യവത്കരണത്തേക്കാൾ നല്ല ഫലം ഉണ്ടാക്കും,'- എന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!