ഇന്ത്യയിലേക്ക് ഇസ്രയേലിയൻ കമ്പനിയായ ടവർ വരുന്നു, നിക്ഷേപിക്കുന്നത് 800 കോടി ഡോളർ, കാത്തിരിക്കുന്നത് വൻ അവസരം

By Web TeamFirst Published Feb 11, 2024, 2:43 PM IST
Highlights

ഈ വർഷത്തെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് സർക്കാർ തീരുമാനമെടുത്തേക്കും. 

ദില്ലി: ഇസ്രായേൽ ആസ്ഥാനമായുള്ള ചിപ്പ് നിർമ്മാണ കമ്പനിയായ ടവർ സെമികണ്ടക്ടർ ഇന്ത്യയിൽ ഉൽപാദന കേന്ദ്രം ആരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 800 കോടി ഡോളറിൻ്റെ ചിപ്പ് ഫാബ്രിക്കേഷൻ പ്ലാൻ്റ് സ്ഥാപിക്കാനുള്ള നിർദ്ദേശം കേന്ദ്ര സർക്കാറിന് മുന്നിൽ സമർപ്പിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് സർക്കാർ തീരുമാനമെടുത്തേക്കും. 

ടവറിൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിക്കുകയാണെങ്കിൽ,  രാജ്യത്ത് നിർമാണം ആരംഭിക്കുന്ന ആദ്യത്തെ സെമി കണ്ടക്ടർ കമ്പനിയായിരിക്കുമിത്. രാജ്യത്തെ ചിപ്പ് നിർമാണ മേഖലക്ക് വലിയ കുതിപ്പാകും കമ്പനി സ്ഥാപിക്കുന്നതെന്നും കേന്ദ്രം വിലയിരുത്തുന്നു. പദ്ധതി അം​ഗീകരിച്ചാൽ മൂലധന ചെലവിൽ 50 ശതമാനം സർക്കാർ സബ്സിഡി നൽകും. പുറമെ, എവിടെയാണോ ഉൽപാദന കേന്ദ്രം വരുന്നത്, ആ സംസ്ഥാനവും ഇളവുകൾ നൽകും.

ഓട്ടോമോട്ടീവ്, വെയറബിൾ ഇലക്ട്രോണിക്‌സ് എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഉപയോഗിക്കാവുന്ന 65 , 40 നാനോമീറ്റർ ചിപ്പുകളും ടവർ ഇന്ത്യയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തം ചർച്ച ചെയ്യാൻ കഴിഞ്ഞ ഒക്ടോബറിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ടവറിൻ്റെ സിഇഒ റസൽ സി എൽവാംഗറെ കണ്ടിരുന്നു.

അന്താരാഷ്ട്ര കൺസോർഷ്യമായ ഐഎസ്എംസിയുടെ പങ്കാളിത്തത്തോടെ കർണാടകയിൽ 3 ബില്യൺ ഡോളറിൻ്റെ പ്ലാൻ്റ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് ടവർ നേരത്തെ അപേക്ഷിച്ചിരുന്നു. എന്നാൽ ഇൻ്റലുമായുള്ള ലയനം കാരണം പദ്ധതി നിലച്ചു. പിന്നീട് നിയമ പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ ഓഗസ്റ്റിൽ, ടവർ സെമികണ്ടക്ടർ 5.4 ബില്യൺ ഡോളറിന് സ്വന്തമാക്കാനുള്ള പദ്ധതി ഇൻ്റൽ റദ്ദാക്കി. 

click me!