കൊവിഡ് 19: ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയില്‍ റെക്കോര്‍ഡ് ഇടിവ്

By Web TeamFirst Published Jun 12, 2020, 4:32 PM IST
Highlights

ഏപ്രിലിലെ വീഴ്ച രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും വലിയതാണെന്ന് ഡെപ്യൂട്ടി നാഷണല്‍ സ്ഥിതിവിവര വിദഗ്ധന്‍ ജൊനാഥന്‍ ആതോ പറഞ്ഞു. വാഹനം, മദ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയും തകര്‍ച്ച നേരിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 

ലണ്ടന്‍: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏപ്രിലില്‍ ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയില്‍ 20.4 ശതമാനത്തിന്റെ ഇടിവ്.സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് എക്കോണമി ഇത്രയും താഴുന്നതെന്ന് ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അറിയിച്ചു. 2008-2009 സാമ്പത്തിക മാന്ദ്യകാലത്തേക്കാള്‍ മൂന്നിരട്ടിയാണ് നിലവിലെ സാമ്പത്തിക തകര്‍ച്ചയെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ലോക്ക്ഡൗണ്‍ കടുപ്പിച്ച ഏപ്പിലില്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ച്ച നേരിട്ടതില്‍ അസ്വാഭാവികതയില്ലെന്നും മെയിലാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതെന്നുമാണ് സര്‍ക്കാര്‍ വാദം. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മൂന്ന് മാസക്കാലയളില്‍ 10.4 ശതമാനമാണ് എക്കോണമി ചുരുങ്ങിയത്. 

ഏപ്രിലിലെ വീഴ്ച രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും വലിയതാണെന്ന് ഡെപ്യൂട്ടി നാഷണല്‍ സ്ഥിതിവിവര വിദഗ്ധന്‍ ജൊനാഥന്‍ ആതോ പറഞ്ഞു. വാഹനം, മദ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയും തകര്‍ച്ച നേരിട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ പ്രധാന രാജ്യങ്ങളുടെയെല്ലാം സാമ്പത്തിക രംഗം കൊവിഡ് കാരണം തകര്‍ന്നുവെന്നും ബ്രിട്ടനും തകര്‍ച്ച നേരിട്ടെന്നും ചാന്‍സലര്‍ റിഷി സുനക് പറഞ്ഞു. പുനരുദ്ധാന പാക്കേജ്, വായ്പകള്‍, നികുതിയിളവുകള്‍ എന്നിവ രാജ്യത്തെ തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 

ബ്രിട്ടനിലെ ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു. അതേസമയം, കൊവിഡ് കാരണം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ വലിയ ആഘാതമാണ് ബ്രിട്ടന്റെ സാമ്പത്തിക രംഗത്തുണ്ടായതെന്നും വിമര്‍ശനമുയര്‍ന്നു.
 

click me!