എല്ലാ സഹായവും ചെയ്യാം; ആപ്പിളിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

By Web DeskFirst Published Nov 27, 2017, 11:20 AM IST
Highlights

അമേരിക്കൻ കമ്പനിയായ ആപ്പിളിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ. കൃത്യമായ പദ്ധതിയുമായി എത്തിയാൻ ആപ്പിളിന് ഇന്ത്യയിൽ പ്ലാന്‍റ് തുടങ്ങാൻ സഹായം നൽകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

ഒരു ഇടവേളയ്ക്ക് ശേഷം ഐ ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ഇന്ത്യന്‍ പ്രവേശനം വീണ്ടും ചര്‍ച്ചയാവുകയാണ്. കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവാണ് ആപ്പിളിന് ഇത്തവണ സ്വാഗതമോതുന്നത്. വിശദാംശങ്ങളടങ്ങുന്ന കൃത്യമായൊരു പദ്ധതിയുമായെത്തിയാല്‍ ആപ്പിളിന് എല്ലാ സഹായവും നല്‍കാമെന്ന് അദ്ദേഹം പറ‍ഞ്ഞു. ലോകത്തെ പ്രമുഖ ബ്രാന്‍ഡ് ഇന്ത്യയിലേക്ക് വരുന്നത് സന്തോഷമാണെന്നും പ്ലാന്‍ സമര്‍പ്പിച്ചാല്‍ പ്ലാന്റ് തുടങ്ങുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കാന്‍ ഇടപെടാമെന്നും വാണിജ്യ മന്ത്രി പറഞ്ഞു. ആപ്പിളിന് പ്ലാന്റ് തുടങ്ങുന്നതിന് മികച്ച സൗകര്യങ്ങളൊരുക്കുന്നത് തീരുമാനിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നതിന് കേന്ദ്രം സന്നദ്ധമാണെന്നും സുരേഷ് പ്രഭു അറിയിച്ചു. 

ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങി ഐ ഫോണ്‍ നിര്‍മ്മാണം തുടങ്ങാന്‍ ആപ്പിള്‍ നേരത്തെ താല്‍പര്യം അറിയിച്ചിരുന്നുവെങ്കിലും ആപ്പിളിന്റെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം, വിതരണം, സര്‍വ്വീസ് എന്നിവയില്‍ 15 വര്‍ഷത്തെ നികുതിയിളവാണ് ആപ്പിള്‍ ആവശ്യപ്പെട്ടിരുന്നത്. 30 ശതമാനം വസ്തുക്കള്‍ പ്രാദേശികമായി വാങ്ങണമെന്ന നിയമത്തിലും കസ്റ്റംസ് നികുതിയിലും ആപ്പിള്‍ ഇളവ് ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കാനാവില്ലെന്ന് മുന്‍ വാണിജ്യകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നതാണ്. ഈ സാഹചര്യത്തില്‍ സ്വന്തം പ്ലാന്റ് ആരംഭിക്കാതെ മറ്റൊരു കമ്പനിയുമായി ചേര്‍ന്ന് ബംഗളുരുവിലെ പ്ലാന്റില്‍ നിന്ന് ഐ ഫോണ്‍ എസ്.ഇയുടെ നിര്‍മ്മാണം ആപ്പിള്‍ തുടങ്ങിയിരുന്നു. ഇത് വലിയ വിജയമാകാത്ത സാഹചര്യത്തിലും രാജ്യാന്തര തലത്തില്‍ മത്സരം കൂടുന്നതിനിടയിലുമാണ് വീണ്ടും സ്വന്തം പ്ലാന്റെന്ന ആഗ്രഹവുമായി ആപ്പിള്‍ ഇന്ത്യയിലെത്തുന്നത്. 

click me!