ആപ്പിളിനെയും സാംസങിനെയും പിന്തള്ളി ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ ഒന്നാം സ്ഥാനത്തേക്ക്

By Web DeskFirst Published May 26, 2017, 10:02 AM IST
Highlights

സ്മാര്‍ട്ഫോണ്‍ വില്‍പ്പനയില്‍ സാംസങിനെയും ആപ്പിളിനെയും പിന്തള്ളി ചൈനീസ് കമ്പനികള്‍ ഒന്നാമത്. ഹ്യൂവായ്, ഒപ്പോ, വിവോ എന്നീ കമ്പനികളാണ് ആഗോള സ്മാര്‍ട്ഫോണ്‍ വിപണിയെ മുന്നോട്ട് നയിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ സമവാക്യങ്ങള്‍ മാറിമറിയുകയാണ്. അമേരിക്കന്‍ കമ്പനിയായ ആപ്പിളിനും ദക്ഷിണ കൊറിയന്‍ ഭീമന്‍ സാംസങിനും മാത്രം ആധിപത്യമുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍ മേഖല ചൈനീസ് കമ്പനികള്‍ കൈയ്യടിക്കിയിരിക്കുന്നു. രാജ്യാന്തര തലത്തില്‍ 24 ശതമാനം വിപണി വിഹിതമാണ് ഹുവായ്, ഒപ്പോ, വിവോ എന്നീ മൂന്ന് കമ്പനികള്‍ക്കുമായുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 38 കോടി സ്മാര്‍ട്ട് ഫോണുകള്‍ മൂന്ന് കമ്പനികളും ചേര്‍ന്ന് വിറ്റഴിച്ചു. വിപണിയില്‍ പ്രമുഖ കമ്പനികള്‍ക്ക് കാലിടറിയപ്പോള്‍ ഹവായ്, ഒപ്പോ. വിവോ എന്നി കമ്പനികള്‍ ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചു. സാംസങിന്റെ വില്‍പ്പന 3.1 ശതമാനം ഇടിഞ്ഞ സ്ഥാനത്താണിത്. 

നിലവില്‍ ഇടിവ് നേരിടുന്നുണ്ടെങ്കിലും ഗ്യാലക്സി എസ് 8, എസ് 8 പ്ലസ് എന്നിവയിലൂടെ ഭാവിയില്‍ വിപണി വിഹിതം തിരിച്ചുപിടിക്കാമെന്നാണ് സാംസങിന്റെ കണക്കുകൂട്ടല്‍. സാംസങിന് സമാനമായ അവസ്ഥയാണ് ആപ്പിള്‍ ഐ ഫോണിനുമുള്ളത്.  ചൈനയിലടക്കം ഒപ്പോ, വിവോ പോലുള്ള കമ്പനികളില്‍ നിന്നും ആപ്പിള്‍ കടുത്ത മത്സരം നേരിടുന്ന സമയമാണിത്. ചൈനയിലെ ഹുവായ് അധികം വൈകാതെ തന്നെ ആപ്പിളിന്റെ വില്‍പ്പന മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. 2017ന്റെ ആദ്യ പാദത്തില്‍ 3.7 കോടി ഫോണുകളാണ് ഹുവായ് വിറ്റത്. രാജ്യാന്തര തലത്തില്‍ അടിപറ്റിയെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും സാംസങ് തന്നെയാണ് സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ മുന്നില്‍. ഷവോമിയാണ് രണ്ടാമത്. ലെനോവോ മൂന്നാമതും ഒപ്പോ നാലാമതും വിവോ അഞ്ചാമതുമാണ്. 

click me!