കടുത്ത മത്സരം അതിജീവിക്കാന്‍ ഫ്ലിപ്കാര്‍ട്ട് കൂടുതല്‍ നിക്ഷേപം സമാഹരിക്കുന്നു

By Web DeskFirst Published Mar 16, 2017, 8:33 AM IST
Highlights

രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്കാര്‍ട്ട്, 150 കോടി ഡോളറിന്റെ നിക്ഷേപമാണ് പുതുതായി സ്വീകരിക്കാനൊരുങ്ങുന്നത്. സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനി ഇ-ബേ, ചൈനീസ് കമ്പനി ടെന്‍സെന്റ് എന്നിവയുമായുള്ള നിക്ഷേപ സമാഹരണ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. ഇ-ബേ 50 കോടി ഡോളറും ടെന്‍സെന്റ് 150 കോടി ഡോളര്‍ വരെയും നിക്ഷേപിക്കാന്‍ സന്നദ്ധത അറിയിച്ചെന്നാണ് സൂചന. ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരം, ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണെന്ന റിപ്പോര്‍ട്ടാണ് കൂടുതല്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികളെ പ്രേരിപ്പിക്കുന്നത്.

അമേരിക്കന്‍ കമ്പനിയായ ആമസോണ്‍ കഴിഞ്ഞ വര്‍ഷം 7000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തിയിരുന്നു. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഭീമനായ ചൈനീസ് കമ്പനി ആലിബാബയും ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്ന വിവരവും നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ഫ്ലിപ്കാര്‍ട്ടിനെ പ്രേരിപ്പിക്കുന്നു. പ്രതിവര്‍ഷം 1600 കോടി ഡോളറിന്റെ വരുമാനമാണ് ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് തന്നെയാണ് വലിയ തോതിലുള്ള നിക്ഷേപത്തിന് വിദേശ കമ്പനികളെ പ്രേരിപ്പിക്കുന്നതും.

click me!