കറന്‍സി പിന്‍വലിക്കലിനെക്കുറിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പറയുന്നത്

By Web DeskFirst Published Nov 11, 2016, 2:37 PM IST
Highlights

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഈ വിഷയത്തില്‍ പ്രകടിപ്പിച്ച അഭിപ്രായവും ഇതേ തരത്തിലുള്ളതാണ്. അത് ഇങ്ങനെ വായിക്കാം...

കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള ആലോചനകള്‍ മുമ്പും നടന്നിട്ടുള്ളതാണ്. നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ കൈവശമുള്ള കോടിക്കണക്കിന് രൂപ ഒന്നും ചെയ്യാനാവാതെ അവയുടെ ഉറവിടം വെളിപ്പെടുത്തേണ്ടി വരുമെന്ന ആശയമാണ് ഇതിന്റെ പിന്നിലുള്ളത്. കള്ളപ്പണം തടയാനുള്ള ഒരു മാര്‍ഗ്ഗമായി ഇത് സാധാരണ പറയാറുമുണ്ട്. എന്നാല്‍ ഇത് മറികടക്കാനുള്ള മറ്റ് വഴികളാണ് ഞാന്‍ തെരഞ്ഞെടുത്തത്.

കറന്‍സി നിരോധിക്കപ്പെട്ടാല്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന പണം ചെറിയ ഭാഗങ്ങളാക്കി മാറ്റി അവ വെളുപ്പിക്കാനുള്ള വഴികള്‍ ആളുകള്‍ തേടും. കള്ളപ്പണം വെളുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാത്തവര്‍ ചിലപ്പോള്‍ അത് ക്ഷേത്രങ്ങളുടെയോ മറ്റോ ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കും. എന്നാല്‍ കറന്‍സി പിന്‍വലിക്കല്‍ അല്ലാത്ത മറ്റ് വഴികളുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കള്ളപ്പണം തടയല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. നല്ലൊരു അളവ് തുകയും സ്വര്‍ണ്ണമാക്കി സൂക്ഷിച്ചിരിക്കുന്നതിനാല്‍ അത് കണ്ടെത്താന്‍ പോലും പ്രയാസമായിരിക്കും. അതുകൊണ്ടുതന്നെ കള്ളപ്പണം തിരിച്ചെടുക്കുന്നതിന് ആനുകൂല്യങ്ങള്‍ നല്‍കുന്ന രീതിയായിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക. നികുതിയില്‍ ഒട്ടേറെ ഇളവുകള്‍ ഇങ്ങനെ നല്‍കാനാവും.

വളരെ ന്യായമായി നികുതി മാത്രമാണ് നമ്മുടെ രാജ്യത്ത് ഈടാക്കുന്നത്. ഉയര്‍ന്ന വരുമാനത്തിനുള്ള ആദായ നികുതി പോലും 33 ശതമാനമാണ്. അമേരിക്കയില്‍ ഇത് 39 ശതമാനമാണ്. ഇതിന് പുറമെ സംസ്ഥാന നികുതി വേറെയുമുണ്ട്. എല്ലാം കൂടി 50 ശതമാനത്തിനടുത്ത് വരും. പല വ്യാവസായിക രാജ്യങ്ങളേക്കാളും താഴ്ന്ന നികുതിയാണ് ഇന്ത്യയിലുള്ളത്. വിവരങ്ങള്‍ കാര്യക്ഷമമായി ശേഖരിക്കുകയും നികുതി പിരിവ് ഫലപ്രദമാക്കുകയും ചെയ്ത് പണം വെളിപ്പെടുത്താത്തത് എവിടെയെന്ന് കണ്ടെത്തുന്നതിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഇത്ര ആധുനികമായ ഒരു സമ്പദ് വ്യവസ്ഥയില്‍ ഒളിച്ചുവെയ്ക്കാന്‍ പ്രയാസമായിരിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം.

click me!