വിവിധ മുത്തൂറ്റ് ഗ്രൂപ്പുകൾക്ക് കീഴിലുള്ള മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്, മുത്തൂറ്റ് മിനി എന്നീ ധനകാര്യസ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പിന്‍റെ പരിശോധന. 25 സംസ്ഥാനങ്ങളിലായി ഇവർക്ക് അയ്യായിരത്തിലേറെ ശാഖകളുണ്ട്. കോർപ്പറേറ്റ് ഓഫീസുകളിലും ശാഖകളിലും ഒരേസമയമാണ് പരിശോധന. കണക്കിൽപ്പെടാത്ത സ്വത്തുക്കൾ ഈ കന്പനികളുടെ കൈവശമുണ്ടെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് റെയ്ഡ്. ഡിആർഐ, എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരും പരിശോധനയിൽ സഹകരിക്കുന്നുണ്ട്.
മൈക്രോഫിനാൻസ്, സ്വർണ വായ്പ രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളാണിത്. 26,000 കോടിയിലധികം ആസ്തിയുള്ള ഈ ഗ്രൂപ്പുകൾക്ക് കീഴിൽ ഇരുപത്തയ്യായിരത്തിലധികം ജീവനക്കാരുണ്ട്. റെയ്ഡ് വിവരം പുറത്ത് വന്നതിനെ തുടർന്ന് ഓഹരി വിപണിയിൽ മൂത്തൂറ്റ് നഷ്ടത്തിലാണ്.