പാവപ്പെട്ടവര്‍ക്ക് എല്‍.പി.ജി സബ്സിഡി തുടരുമെന്ന് കേന്ദ്രം

By Web DeskFirst Published Aug 1, 2017, 12:00 PM IST
Highlights

ദില്ലി: പാചക വാതക സബ്സിഡി പൂര്‍ണ്ണമായും എടുത്തുകളയാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്തത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാരാണെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ അറിയിച്ചു. സബ്സിഡി പൂര്‍ണ്ണമായി നിര്‍ത്തലാക്കില്ല. പാവപ്പെട്ടവര്‍ക്കുള്ള സബ്സിഡി തുടരും.  എന്നാല്‍ അനര്‍ഹര്‍ക്ക് സബ്സിഡി നല്‍കില്ലെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.

അടുത്തവർഷം മാര്‍ച്ചോടെ പാചക വാതകത്തിന് നല്‍കുന്ന സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുവെന്നായിരുന്നു ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം പാര്‍ലമെന്റിനെ അറിയിച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന സബ്സിഡിയുള്ള സിലിണ്ടറിന് നാല് രൂപ വീതം എല്ലാമാസവും വർദ്ധിപ്പിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശം നല്‍കിയിരുന്നു. ക്രമേണ വില കൂട്ടി അടുത്ത വര്‍ഷമാകുമ്പോള്‍ സബ്സിഡി പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന തരത്തിലായിരിക്കും തീരുമാനം നടപ്പാക്കുകയെന്നായിരുന്നു വിശദീകരണം. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് പുതിയ വിശദീകരണം. ഇതിനെ പുറമെ പാചക വാതക വില ഇന്ന് കുറയ്ക്കുകയും ചെയ്തിരുന്നു

സബ്സിഡിയോടെ വിതരണം ചെയ്യുന്ന അഞ്ച് കിലോ സിലിണ്ടറിന്റെ വിലയും വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.18.11 കോടി ജനങ്ങളാണ് രാജ്യത്ത് പാചക വാതക സബ്സിഡി ഉപയോഗിക്കുന്നത്. ഇതില്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം സൗജന്യമായി പാചക വാതക കണക്ഷന്‍ കിട്ടിയ ദരിദ്ര കുടംബങ്ങളും ഉണ്ട്. നിലവില്‍ 2.66 കോടി പേര്‍ മാത്രമാണ് സബ്സിഡിയില്ലാത്ത പാചക വാതകം ഉപയോഗിക്കുന്നത്.

click me!