Share Market Live: അദാനി ഓഹരികൾ ഇടിഞ്ഞത് വിപണിക്ക് ഇരുട്ടടി; സെൻസെക്‌സ് 600 പോയിന്റ് താഴേക്ക്

By Web TeamFirst Published Jan 27, 2023, 10:28 AM IST
Highlights

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന്  അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും കുത്തനെ ഇടിഞ്ഞു. വിപണിയുടെ താളം തെറ്റുന്നു. ഓഹരി വിപണി ചാഞ്ചാടുന്നു 
 

മുംബൈ: ബുധനാഴ്ചത്തെ ഒരു ശതമാനത്തിലേറെ ഇടിവിന് ശേഷം ഇന്ന് ആഭ്യന്തര ഓഹരികൾ ദുർബലമായി.  റിലയൻസ്, എച്ച്‌ഡിഎഫ്‌സി ട്വിൻസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ്  ആദ്യ വ്യാപാരത്തിൽ വിപണിയെ തളർത്തിയത്. ബിഎസ്‌ഇ സെൻസെക്‌സ് 600 പോയിന്റ് ഇടിഞ്ഞ് 59,543 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി50 130 പോയിന്റ് താഴ്ന്ന് 17,800 ലെവലിന് താഴെയായി. വിശാലമായ വിപണികളിൽ ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.6 ശതമാനവും 0.9 ശതമാനവും നഷ്ടത്തിലായി.

വിപണിയിൽ ഇന്ന് വ്യക്തിഗത ഓഹരികളിൽ, ടാറ്റ മോട്ടോഴ്‌സ് 7 ശതമാനം ഉയർന്നു. ടാറ്റ മോട്ടോർസ് 3,043 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തി. തുടർച്ചയായ ഏഴ് പാദങ്ങളിലെ നഷ്ടത്തിന് ശേഷമാണു കമ്പനി നേട്ടത്തിലെത്തിയത്. വിതരണം വർധിച്ചതും ചിപ്പ് വിതരണവും നേട്ടത്തിലാക്കി. 

അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുള്ള വിവാദങ്ങൾക്കിടയിൽ അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ 5 ശതമാനം ഇടിഞ്ഞു. ഇപ്പോൾ, യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനം തങ്ങളുടെ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുകയാണെന്നും യുഎസ് കോടതികളിൽ കമ്പനി രേഖകൾ ആവശ്യപ്പെടുമെന്നും പറഞ്ഞു. ഹിൻഡൻബർഗിനെതിരായ നിയമനടപടികൾ പരിശോധിച്ചുവരികയാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞതിന് പിന്നാലെയാണ് പ്രസ്താവന. അദാനി പോർട്ട്‌സ്, അദാനി വിൽമർ, അദാനി ടോട്ടൽ ഗ്യാസ് തുടങ്ങിയ മറ്റ് ഗ്രൂപ്പ് ഓഹരികൾ 17 ശതമാനം വരെ ഇടിഞ്ഞു.

കറൻസി മാർക്കറ്റിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയർന്ന് 81.48 ആയി. ഗ്രീൻബാക്കിന്റെ മൂല്യത്തിൽ സ്ഥിരതയുള്ളത് രൂപയെ തുണച്ചു. യെൻ, പൗണ്ട്, കനേഡിയൻ ഡോളർ, സ്വീഡിഷ് ക്രോണ, സ്വിസ് ഫ്രാങ്ക്, യൂറോ എന്നിവയ്‌ക്കെതിരായ അമേരിക്കൻ കറൻസിയെ അളക്കുന്ന ഡോളർ സൂചിക 101.7 എന്ന നിലയിലാണ്

ശക്തമായ സാമ്പത്തിക കണക്കുകൾക്കും ചൈനീസ് സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുമെന്ന ശുഭാപ്തിവിശ്വാസത്തിനും ഒപ്പം ക്രൂഡ് ഓയിൽ വില കഴിഞ്ഞ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 0.4 ശതമാനം ഉയർന്ന് ബാരലിന് 87.8 ഡോളറിലെത്തി. ഡബ്ല്യുടിഐ ഫ്യൂച്ചറുകളും കഴിഞ്ഞ കണക്കിൽ 0.4 ശതമാനം ഉയർന്ന് ബാരലിന് 81.3 ഡോളറിൽ എത്തി 

click me!