
മുംബൈ: ഇന്ത്യൻ ആഭ്യന്തര ഓഹരി സൂചികകൾ ഇന്ന് ക്ലോസ് ചെയ്തത് നഷ്ടത്തിൽ. ലോക രാഷ്ട്രങ്ങളെയാകെ ഭീതിയിലാക്കി റഷ്യയുടെ യുക്രൈനെതിരായ യുദ്ധ നീക്കം ശക്തിപ്പെടുന്നതാണ് ഓഹരി വിപണിയിലും തിരിച്ചടി സൃഷ്ടിച്ചിരിക്കുന്നത്.
സെൻസെക്സ് ഇന്ന് 149.38 പോയിന്റ് ഇടിഞ്ഞു. 0.26 ശതമാനമാണ് ഇടിവ്. 57683.59 ശതമാനമാണ് ബോംബെ ഓഹരി സൂചികയുടെ ഇന്നത്തെ ക്ലോസിങ് നിലവാരം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇന്ന് 69.60 പോയിന്റ് താഴ്ന്നു. 0.40 ശതമാനമാണ് ഇടിവ്. 17206.70 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
ഓഹരി വിപണിയിൽ ഇന്ന് 678 ഓഹരികൾ മുന്നേറ്റം നേടി. 2693 ഓഹരികളുടെ മൂല്യം താഴേക്ക് പോയി. 116 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. കോൾ ഇന്ത്യ, ഹിന്റാൽകോ, യുപിഎൽ, ഒഎൻജിസി, അദാനി പോർട്‌സ് തുടങ്ങിയ കമ്പനികളാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവ.
വിപ്രോ, ഇൻഫോസിസ്, ശ്രീ സിമന്റ്, പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളുടെ മൂല്യം ഇന്ന് നിഫ്റ്റിയിൽ ഉയർന്നു. ബാങ്കിങ് സെക്ടർ ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.8 ശതമാനം മുതൽ 2.2 ശതമാനം വരെ ഇടിവുണ്ടായി.