എണ്ണ വിലക്കയറ്റത്തില്‍ വാനോളം പ്രതീക്ഷയില്‍ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍

By Web DeskFirst Published May 20, 2018, 7:07 PM IST
Highlights
  • കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ വ്യവസായ കാലാവസ്ഥ
  • റബ്ബറിന്‍റെ വില കിലോയ്ക്ക് 120 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നു തുടങ്ങി

കോട്ടയം: ക്രൂഡ് ഓയിലിന്‍റെ വില ഉയര്‍ന്ന് ബാരലിന് 80 ഡോളറിനടുത്തെത്തിയിരിക്കുന്നു. ഇത്തരത്തിലുളള എണ്ണവിലക്കയറ്റം അസംസ്കൃത റബ്ബറിനെ ആകര്‍ഷകമല്ലാതായിരിക്കുന്നു. റബ്ബര്‍ അടിസ്ഥിത  വ്യവസായങ്ങളായ ടയര്‍ പോലെയുളളവയുടെ നിര്‍മ്മാണക്കമ്പനികളില്‍ നിന്ന് പ്രകൃതിദത്ത റബ്ബറിന്  കൂടുതല്‍ ഓര്‍ഡറുകളും ഇതോടെ വന്നുതുടങ്ങിയതായി റബ്ബര്‍ ബോര്‍ഡിന്‍റെ കണക്കുകളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ക്രൂഡ് വില 2104 ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ പ്രകൃതിദത്ത റബ്ബറിന്‍റെ വില കിലോയ്ക്ക് 120 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നു തുടങ്ങി. ക്രൂഡ് ഓയില്‍ വില റിക്കോര്‍ഡ് നിലവാരത്തിലേക്കുയര്‍ന്ന 2011 (ബാരലിന് 100 ഡോളര്‍) റബ്ബറിന് കിലോയ്ക്ക് 243 എന്ന ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ക്രൂഡ് വില ഉയരുന്നതോടെ റബ്ബര്‍ അനുബന്ധ വ്യവസായങ്ങള്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന റബ്ബര്‍ വാങ്ങാന്‍ നിര്‍ബന്ധിതമാവും ഇതോടെ ഇന്ത്യന്‍ റബ്ബറിന് വിലകയറുകയും ചെയ്യും. റബ്ബര്‍ ഇറക്കുമതിക്ക് കമ്പനികള്‍ മുടക്കേണ്ട ചെലവ് വലിയ അളവില്‍ വര്‍ദ്ധിക്കുന്നതാണ് കാരണം.

എണ്ണവില ഉയര്‍ന്നതോടെ ഈസ്റ്റ് ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ നിന്ന് റബ്ബര്‍ ഇന്ത്യയിലെത്തിക്കാന്‍ ഇപ്പോള്‍ തന്നെ തദ്ദേശീയ റബ്ബറിനെക്കാള്‍ 25 മുതല്‍ 30 രൂപ വരെ കിലോയ്ക്ക് കമ്പനികള്‍ അധികം നല്‍കേണ്ടി വരുന്നു. അസംസ്കൃത റബ്ബര്‍ ഇറക്കുമതിക്കും ഈ വിലക്കയറ്റം തടസ്സമായി. ക്രൂഡ് വിലക്കയറ്റം രൂപയുടെ മൂല്യം 15 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ത്തിയതും ഇറക്കുമതി ആകര്‍ഷകമല്ലാതാക്കിയിട്ടുണ്ട്.

എന്നാല്‍ രൂപയുടെ മൂല്യത്തകര്‍ച്ച റബ്ബറിന്‍റെ കയറ്റുമതിയെ ഉയര്‍ത്താന്‍ സഹായകരമാണെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം. ഒപ്പം പ്രകൃതിദത്ത റബ്ബറിന്‍റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയില്‍ റബ്ബര്‍ വ്യവസായങ്ങള്‍ വളരുന്നതും ഇന്ത്യന്‍ പ്രകൃതിദത്ത റബ്ബര്‍ കയറ്റുമതിക്ക് ഗുണകരമാണ്. ചൈനയാണ് ലോകത്തെ ഏറ്റവും കൂടുതല്‍ പ്രകൃതിദത്ത റബ്ബര്‍ വാങ്ങിക്കൂട്ടുന്നവര്‍ ആകെ ആഗോള ഉല്‍പ്പാദത്തിന്‍റെ 40 ശതമാനം വരും ഇത്.

ഇത്തരത്തില്‍ ഇന്ത്യന്‍ റബ്ബര്‍ അടിസ്ഥിത വ്യവസായ മേഖലയില്‍ ഉടലെടുക്കുന്ന തദ്ദേശീയ പ്രകൃതി ദത്ത റബ്ബറിന്‍റെ ആവശ്യകതാ വളര്‍ച്ച, രാജ്യത്തെ ഏറ്റവും വലിയ റബ്ബര്‍ ഉല്‍പ്പദകരായ കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് അനുകൂലമാണ്. 

click me!