'മുത്ത്‌ പോലത്തെ ചിരി, അവാർഡുകൾക്കും മേലെ'; നഞ്ചിയമ്മയെ കുറിച്ച് ഷഹബാസ് അമൻ

By Web TeamFirst Published Jul 26, 2022, 12:40 PM IST
Highlights

നഞ്ചിയമ്മയുടെ പാട്ടും ചിരിയും എത്ര വലിയ അവാർഡിനെക്കാളും മുകളിലാണെന്ന് ഷഹബാസ് അമൻ പറയുന്നു. 

ഞ്ചിയമ്മയ്ക്ക്(Nanchamma) ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതില്‍ വിമര്‍ശനം ഉയര്‍ത്തി ഗായകന്‍ ലിനു ലാല്‍ രംഗത്തെത്തിയത് വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. പിന്നാലെ അൽഫോൺസ് ജോസഫ്, ഹരീഷ് ശിവരാമകൃഷ്ണൻ, ബിജിബാൽ, സിത്താര തുടങ്ങി നിരവധി പേരാണ് നഞ്ചിയമ്മയെ പിന്തുണച്ച രം​ഗത്തെത്തിയത്. ഈ അവസരത്തിൽ ​ഗായകൻ ഷഹബാസ് അമൻ നഞ്ചിയമ്മയെ കുറിച്ച് എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നഞ്ചിയമ്മയുടെ പാട്ടും ചിരിയും എത്ര വലിയ അവാർഡിനെക്കാളും മുകളിലാണെന്ന് ഷഹബാസ് അമൻ(Shahabaz Aman) പറയുന്നു. 

"നഞ്ചിയമ്മ ! മുത്ത്‌ പോലത്തെ പാടൽ ! മുത്ത്‌ പോലത്തെ ചിരി!! രണ്ടും ഭൂലോകത്തിലെത്തന്നെ എത്ര വലിയ അവാർഡുകൾക്കും മേലെ, വില മതിക്കാനാവാതെ നിന്ന് വിലസിക്കൊണ്ടേയിരിക്കട്ടെ...! നൂറുൻ അലാ നൂർ എല്ലാവരോടും സ്നേഹം...", എന്നാണ് ഷഹബാസ് കുറിച്ചത്. 

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചതിനെതിരെ ലിനു ലാൽ രം​ഗത്തെത്തിയത്. നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിക്കുന്നു. ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചിരുന്നു. 

ലിനു ലാൽ പറഞ്ഞത്

ഇന്ത്യയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ അത്? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. ആ അമ്മയെ എനിക്ക് വളരെ അധികം ഇഷ്ടമാണ്. ആ ഫോക് സോം​ഗ് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും സാധിക്കില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്.

മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ഒരുപാട് പേരുണ്ട്. അതിൽ പ്രശസ്തരുമുണ്ട്, അല്ലാത്തവരുമുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയുള്ളവര്‍. പട്ടിണി കിടന്നാലും സംഗീതം എന്നത് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അവർക്ക് അത് ബിസിനസല്ല. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നു പറഞ്ഞാല്‍.

'ജീവിതം സംഗീതത്തിനായി അർപ്പിച്ചവരൊന്നും നഞ്ചിയമ്മയുടെ നേട്ടത്തിൽ വ്യാകുലപ്പെടില്ല': സിത്താര

ഒരു പുതിയ ഗാനമൊരുക്കിയ ശേഷം നഞ്ചിയമ്മയെ വിളിച്ച് സ്റ്റുഡിയോയിൽ കൊണ്ടുപോയി പാടിപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു മാസം സമയം കൊടുത്താൽ പോലും നഞ്ചിയമ്മയ്ക്ക് സാധാരണ പാട്ട് പാടാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ദാസ് സാറൊക്കെ എട്ടും പാത്തും പാട്ടൊക്കെ ലൈവ് ആയി പാടിയത് നമ്മൾ കേട്ടിട്ടുണ്ട്. ചിത്ര ചേച്ചി, മധു ചേട്ടൻ അങ്ങനെ ഒരുപാട് മികച്ച ഗായകരുണ്ട്. അവർക്ക് ഇത് ഒരു അപമാനമായി ആയി തോന്നില്ലേ.

അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്ക് തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നെ വിമര്‍ശിക്കാം. ഇതെന്റെ അഭിപ്രായം മാത്രമാണ്.

click me!