വാമൊഴി ശീലുകളുടെ ഭാഗമായ പാട്ടുകളെ കാലഘട്ടത്തിന് അനുസരിച്ച് മാറ്റിവ്യാഖ്യാനിക്കുന്നത് തെറ്റല്ല;ശ്രുതിനമ്പൂതിരി

By Web TeamFirst Published Oct 18, 2020, 8:04 PM IST
Highlights

കാവാലം ശ്രീകുമാറിന്‍റെ പ്രതികരണത്തിന് മറുപടിയായിട്ടായിരുന്നു ശ്രുതിയുടെ പോസ്റ്റ്.

'ആലായാല്‍ തറ വേണോ' എന്ന പൊളിച്ചെഴുത്ത് പാട്ടില്‍ നിലപാട് വ്യക്തമാക്കി വരികള്‍ തിരുത്തിയ ശ്രുതി നമ്പൂതിരി. ഗ്രന്ഥകർതൃത്വം ഇല്ലാത്ത വാമൊഴി ശീലുകളുടെ ഭാഗമായ പാട്ടുകളെ കാലഘട്ടത്തിന് അനുസരിച്ച് മാറ്റി വ്യാഖ്യാനിക്കുന്നത് ഒരു തെറ്റല്ലെന്ന് ശ്രുതി പറഞ്ഞു. അത് ഇന്നിന്റെ ശരിയും ആവശ്യകതയും തന്നെയാണെന്നും ശ്രുതി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കാവാലം ശ്രീകുമാറിന്‍റെ പ്രതികരണത്തിന് മറുപടിയായിട്ടായിരുന്നു ശ്രുതിയുടെ പോസ്റ്റ്.

ഈ പഴയ പാട്ടിന്റെ വരികൾ പുതുതലമുറ മാറ്റിയെഴുതുന്നത് ശരിയാണോ എന്ന കാവാലം ശ്രീകുമാറിന്റെ ചോദ്യം ശരിക്കും തന്നെ അമ്പരപ്പിച്ചു എന്നാണ് കവിയും ഗാനരചയിതാവുമായ മനോജ് കുറൂർ കുറിച്ചത്. പ്രശസ്തമായ ആ പാട്ടിലൂടെ അവതരിപ്പിക്കുന്ന ചില മൂല്യങ്ങളോട് പുതുതലമുറയ്ക്ക് വിയോജിപ്പു പ്രകടിപ്പിക്കാനും അവകാശമുണ്ടല്ലോ. മാത്രമല്ല, അത്തരത്തിൽ എത്രയോ കവിതകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

"ആലായാൽ തറ വേണം' എന്ന പഴയ പാട്ടിന്റെ വരികൾ പുതുതലമുറ മാറ്റിയെഴുതുന്നതു ശരിയാണോ എന്ന ശ്രീ. കാവാലം ശ്രീകുമാറിന്റെ ചോദ്യം...

Posted by Manoj Kuroor on Saturday, 17 October 2020

അതേസമയം, 'ആലായാല്‍ തറ വേണം' എന്ന പഴയ ഗാനത്തിലെ വരികളെ പുനര്‍വായനയ്ക്ക് വിധേയമാക്കിയ സൂരജ് സന്തോഷിന്‍റെ ഗാനാവിഷ്കാരം ആസ്വാദകശ്രദ്ധ നേടുകയാണ്. ഗാനത്തിലെ പല വരികളിലെയും 'പ്രസ്താവനകളെ' ചോദ്യം ചെയ്യുകയാണ് സൂരജ് പുതിയ ആവിഷ്കാരത്തിലൂടെ. പഴയ ഗാനത്തിന്‍റെ ഈണത്തില്‍ തന്നെയാണ് വരികള്‍ക്കൊപ്പം ശൈലിയും മാറ്റിയുള്ള ആവിഷ്കാരം. ശ്രുതി നമ്പൂതിരിയും സൂരജ് സന്തോഷും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.

ശ്രുതി നമ്പൂതിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ അറിവിൽ ഗ്രന്ഥകർതൃത്വം ഇല്ലാത്ത വാമോഴിശീലുകളുടെ ഭാഗമായ പാട്ടുകളെ കാലഘട്ടത്തിന് അനുസരിച്ച് മാറ്റി വ്യാഖ്യാനിക്കുന്നത് ഒരു തെറ്റല്ല. മാത്രവുമല്ല, അത് ഇന്നിന്റെ ശരിയും ആവശ്യകതയും തന്നെയാണ്. "പൂമാനിനിമാർകളായാൽ അടക്കം വേണം" എന്നൊക്കെ വായിക്കുന്നതിലെ (അ)രാഷ്ട്രീയത്തെ ഇപ്പോഴെങ്കിലും തിരിച്ചറിയാനുള്ള ബാധ്യത ഒരു കലാകാരന് ഉണ്ടാവണം. സൂരജും ഞാനും ആലായാൽ തറ വേണം എന്ന പാട്ടിന്റെ വരികളെ തിരുത്തി വായിക്കുന്നത് അത്തരം ഒരു തിരിച്ചറിവിൽ തന്നെയാണ്. കാവാലം ശ്രീകുമാർ സാറിന്റെ പോസ്റ്റിനുള്ള എളിയ മറുപടിയാണ് ഇത്. വരികൾ ചുവടെ ചേർക്കുന്നു. 
ആലായാൽ തറ വേണോ
അടുത്തൊരമ്പലം വേണോ
ആലിന് ചേർന്നൊരു കുളവും വേണോ
കുളിപ്പാനായ് കുളം വേണോ
കുളത്തിൽ ചെന്താമര വേണോ 
കുളിച്ചാൽ പിന്നകംപുറം ചിന്തകൾ വേണോ 
നാടായാൽ നൃപൻ വേണ്ടാ
അരികെ മന്ത്രിമാർ വേണ്ടാ
നാടു നന്നാവാൻ നല്ല നയങ്ങൾ വേണം
പൂവായാൽ മണം വേണോ
പൂമാനെന്ന ഗണം വേണോ
പൂമാനിനി മാർകളായാൽ 
അടക്കം വേണ്ടാ 
യുദ്ധം ചെയ്തോരെല്ലാം തോൽവി 
കുലം വേണ്ടോരെല്ലാം 
തോൽവി
ഊണുറക്കമുപേക്ഷിപ്പോർ ഉലകിലുണ്ടേ 
പടയ്ക്കൊരുങ്ങുന്നോർവേണ്ടാ
പൊരുതൽ പൊരുകിനാവാം
പൊരുത്തത്താൽ ഒരുമയാൽ
പൊറുതി വേണം 
മാനുഷനു മാമൂൽ വേണ്ടാ
മംഗല്യത്തിന് സ്വർണ്ണേ വേണ്ടാ 
മങ്ങാതിരിപ്പാൻ നിലപാടൊന്നു വേണം 
പൗരനായാൽ ബോധം വേണം 
പാരിൽ സമാധാനം വേണം 
പ്രജയെന്നും രാജനെന്നും പദവി വേണ്ടാ

click me!