
ബംഗലൂരു: പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു. 88 വയസായിരുന്നു. ബംഗലൂരുവിൽ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക് ഭാഷകളിലെ ഗാനങ്ങളിലൂടെ പ്രശസ്തയായ ജമുന റാണി മലയാളത്തിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് നടക്കും.
ഏഴാം വയസിൽ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച ആളായിരുന്നു ജമുന റാണി. പിന്നീട് തന്റെ തനതായ ശബ്ദത്തിലൂടെ ദക്ഷിണേന്ത്യൻ സിനിമയിൽ സവിശേഷമായ സ്ഥാനം അവർ നേടി എടുത്തു. ജിക്കി, പി. ലീല, എം.എൽ. വസന്തകുമാരി, എം.എസ്. രാജേശ്വരി, എ.പി. കോമല എന്നിവർ പിന്നണി ഗാനരംഗത്ത് ആധിപത്യം പുലർത്തിയിരുന്ന കാലഘട്ടത്തിലാണ് ജമുന റാണിയും ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. എന്നിരുന്നാലും, പ്രശസ്തരായ 'തിരുവിതാംകൂർ സഹോദരിമാർ'ക്കായി (ലളിത, പത്മിനി) നിരവധി ഗാനങ്ങൾ ആലപിച്ചും, ടി.എം. സൗന്ദർരാജൻ, ജെ.പി. ചന്ദ്രബാബു തുടങ്ങിയ പ്രമുഖ പിന്നണി ഗായകർക്കൊപ്പം യുഗ്മഗാനങ്ങൾ പാടിയും അവർ തന്റേതായ ഒരിടം നേടിയെടുത്തു.
പതിറ്റാണ്ടുകൾ നീണ്ട തന്റെ കലാജീവിതത്തിനിടയിൽ തമിഴ്, തെലുങ്ക്, സിംഹള ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച് പ്രശസ്തി നേടിയിരുന്നു. പ്രശസ്തരായ ജി. രാമനാഥൻ, വിശ്വനാഥൻ-രാമമൂർത്തി, വി. കുമാർ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പവും മറ്റ് തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അവർ പ്രവർത്തിച്ചിട്ടുണ്ട്. എം.എൻ. രാജം, സൗകാർ ജാനകി തുടങ്ങിയ പ്രശസ്തരായ നടിമാരുടെ സിനിമകൾക്ക് അടക്കം അവർ ഗാനങ്ങൾ ആലപിച്ചു. ഇന്നും റീലുകളിൽ ഇടംപിടിക്കാറുള്ള തമിഴ് ഗാനം 'കുങ്കുമപ്പൂവേ കൊഞ്ചും പുറാവേ' ആലപിച്ചത് ജമുന റാണി ആയിരുന്നു. ഏഴാം വയസ്സിൽ 'ത്യാഗയ്യ' എന്ന തെലുങ്ക് ചിത്രത്തിലെ ഒരു ഗാനത്തിലൂടെയാണ് ജമുന റാണി പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്.