ഉപഭോക്താക്കൾക്ക് തിരിച്ചടി; എടിഎം ഇടപാടിന്റെ നിരക്ക് വർധിപ്പിക്കാൻ ബാങ്കുകൾക്ക് ആർബിഐ അനുമതി

By Web TeamFirst Published Jun 12, 2021, 5:08 PM IST
Highlights

2019 ൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സിഇഒയുടെ നേതൃത്വത്തിലുള്ള സമിതി ഇടപാടിന് 24 രൂപ വീതം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ ശുപാർശ ചെയ്തിരുന്നു. 

ദില്ലി: കൊവിഡ് കാലത്ത് എടിഎമ്മിനെ ആശ്രയിക്കുന്ന ബാങ്ക് ഉപഭോക്താക്കൾക്ക് തിരിച്ചടിയായി റിസർവ് ബാങ്ക് നിലപാട്. എടിഎം ഇടപാടിന് പരമാവധി നിരക്കായി 21 രൂപ വീതം ഈടാക്കാൻ ആണ് അനുമതി. സൗജന്യ ഇടപാടുകൾക്ക് പുറത്തുള്ള ഇടപാടുകൾക്ക് മേലാണ് ഉപഭോക്താവ് പണം നൽകേണ്ടി വരിക.

നിലവിൽ സൗജന്യ ഇടപാടുകൾക്ക് പുറത്തുള്ള ഉപയോഗത്തിന് പരമാവധി നിരക്ക് 20 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. ഇത് ഇനി 21 രൂപയും നികുതിയുമാകും. 2022 ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും.

ബാങ്കുകൾ നിലവിൽ സ്വന്തം എടിഎം വഴി അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎം ഇടപാടുകൾ ഉപയോഗിക്കുമ്പോൾ മൂന്ന് സൗജന്യ ഇടപാടാണ് മെട്രോ നഗരങ്ങളിൽ ലഭിക്കുക. നോൺ മെട്രോ നഗരങ്ങളിൽ ഇത് അഞ്ചാണ്.

2019 ൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സിഇഒയുടെ നേതൃത്വത്തിലുള്ള സമിതി ഇടപാടിന് 24 രൂപ വീതം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ ശുപാർശ ചെയ്തിരുന്നു. 

നിലവിൽ 15 രൂപയുള്ള ഇന്റർചേഞ്ച് ഫീ ഇനി മുതൽ 17 രൂപയാക്കാൻ റിസർവ് ബാങ്ക് അനുവാദം നൽകി. ഇതും അടുത്ത ജനുവരി മുതൽ പ്രാബല്യത്തിൽ വരും. സാമ്പത്തികേതര ഇടപാടുകൾക്ക് നിലവിലെ ഇന്റർചേഞ്ച് ഫീ അഞ്ചിൽ നിന്ന് ആറാക്കി വർധിപ്പിക്കാനും തീരുമാനമുണ്ട്. ഇന്റർചേഞ്ച് ഫീ ഏറ്റവും ഒടുവിൽ പരിഷ്കരിച്ചത് 2012 ലാണ്. 2014 ലാണ് ഏറ്റവുമൊടുവിൽ ഉപഭോക്താക്കളുടെ നിരക്ക് പരിഷ്കരിച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!