
ദില്ലി: ഉപയോഗശൂന്യമായ പാർട്സുകൾ ആക്രി വിലക്ക് വിറ്റ് നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസം കൊണ്ട് ഇന്ത്യൻ റെയിൽവേ നേടിയത് 2500 കോടിയിലേറെ രൂപയെന്ന് കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധനവാണ് ആക്രി വിൽപ്പന വരുമാനത്തിലൂടെ ഇന്ത്യൻ റെയിൽവേ ഉണ്ടാക്കിയതെന്നാണ് കണക്കുകൾ പറയുന്നത്. കേന്ദ്ര റെയിൽവേ മന്ത്രാലയം ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2021 - 22 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസത്തിൽ 2003 കോടി രൂപയായിരുന്നു റെയിൽവേയ്ക്ക് വരുമാനമായി ഇതിലൂടെ കിട്ടിയത്. 2022 ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയുള്ള വിൽപ്പനയിലൂടെ 2587 കോടി രൂപ ലഭിച്ചു.
നടപ്പു സാമ്പത്തിക വർഷത്തിൽ ആക്രി വിൽപ്പനയിലൂടെ 4400 കോടി രൂപ നേടണം എന്നതാണ് റെയിൽവേയുടെ ലക്ഷ്യം. 1751 വാഗണുകൾ, 1421 കോച്ചുകൾ, 97 ലോക്കോകൾ എന്നിവ ഇത്തവണ വിറ്റഴിച്ച ആക്രി സാധനങ്ങളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഏറെകാലമായി ഇത് റെയിൽവേയുടെ പ്രധാന വരുമാനങ്ങളിൽ ഒന്നാണ്.
വായ്പയ്ക്ക് ചെലവേറും; പലിശ നിരക്ക് ഉയർത്തി എസ്ബിഐ
അതേസമയം ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള മറ്റൊരു വാർത്ത അത്യാധിനുനിക അതിവേഗ ട്രെയിൻ സര്‍വ്വീസായ വന്ദേഭാരത് എക്സ്പ്രസ്സ് ഒടുവിൽ ദക്ഷിണേന്ത്യയിലേക്കും എത്തുന്നു എന്നതാണ്. രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് ട്രെയിൻ സര്‍വ്വീസ് അടുത്ത മാസം പത്തിന് ഉദ്ഘാടനം ചെയ്യുമെന്ന് വാര്‍ത്താ ഏജൻസിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യ്തു. ചെന്നൈയിൽ നിന്നും ബെംഗളൂരു വഴി മൈസൂരൂവിലേക്കും തിരിച്ചുമാണ് പുതിയ വന്ദേഭാരത് സര്‍വ്വീസെന്നാണ് വ്യക്തമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് സര്‍വ്വീസുകൾ ഉദ്ഘാടനം ചെയ്തിരുന്നു. രാജ്യത്തെ മൂന്നാമത്തേതും നാലാമത്തേതുമായ വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വ്വീസുകളായിരുന്നു ഇത്. വ്യാഴാഴ്ചയാണ് ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ നിന്നുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്.