ഇറാനെതിരെ അമേരിക്കയും ഇസ്രയേലും കനത്ത ആക്രമണം നടത്തുമ്പോഴും, രാജ്യത്തിന്റെ എണ്ണ കയറ്റുമതിയുടെ സിരാകേന്ദ്രമായ ഖാര്‍ഗ് ദ്വീപിനെ വെറുതെ വിട്ടിരിക്കുകയാണ്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ ഈ ദ്വീപിനെ ആക്രമിക്കുന്നതിൽ നിന്ന് ഇവർ പിന്മാറിയത് എന്തിന്? 

ഇറാനെതിരെ അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തില്‍ കനത്ത ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങളും എണ്ണ ശുദ്ധീകരണ ശാലകളും മറ്റ് തന്ത്രപ്രധാന മേഖലകളുമെല്ലാം അമേരിക്കന്‍ സഖ്യം ലക്ഷ്യം വെക്കുന്നുണ്ട്. എന്നാല്‍, ഗള്‍ഫ് മേഖലയുടെ വടക്കുഭാഗത്തുള്ള ഒരു ചെറിയ പവിഴപ്പുറ്റ് ദ്വീപിനെ മാത്രം യുദ്ധം ഇതുവരെ ബാധിച്ചിട്ടില്ല. ഇറാന്റെ ഏറ്റവും സെന്‍സിറ്റീവായ, ശത്രുക്കള്‍ക്ക് എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയുന്ന ഈ ദ്വീപിനെ അമേരിക്ക 'റെഡ് ലൈന്‍'ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ഖാര്‍ഗ് എന്ന ഈ കൊച്ചു ദ്വീപിനെ അമേരിക്ക വെറുതെ വിട്ടിരിക്കുന്നത്?

ഇറാന്‍ തീരത്തുനിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് ഖാര്‍ഗ് ദ്വീപിന്റെ സ്ഥാനം. ഇറാന്റെ എണ്ണ കയറ്റുമതിയുടെ സിരാകേന്ദ്രമാണിത്. രാജ്യത്തുടനീളം വ്യോമാക്രമണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ ദ്വീപിലെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സാധാരണ നിലയില്‍ തുടരുകയാണ്. ഖാര്‍ഗ് ദ്വീപിനെ ആക്രമിച്ചാല്‍ ഇറാന്റെ സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായും തകരും. എന്നാല്‍ അത് ആഗോള എണ്ണ വിപണിയില്‍ വലിയൊരു പൊട്ടിത്തെറിക്ക് കാരണമാകുമെന്നതിനാലാണ് അമേരിക്ക ഇതിന് മുതിരാത്തത് എന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇറാന്റെ ജീവനാഡി

ഏതാനും കിലോമീറ്ററുകള്‍ മാത്രം നീളമുള്ള ഈ ദ്വീപാണ് 1960-കള്‍ മുതല്‍ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രം. അമേരിക്കന്‍ എണ്ണക്കമ്പനിയായ അമോക്കോ ആണ് ഇത് നിര്‍മ്മിച്ചത്. പ്രതിദിനം 70 ലക്ഷം ബാരല്‍ എണ്ണ വരെ കപ്പലുകളില്‍ നിറയ്ക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ഇറാന്റെ സമ്പദ് വ്യവസ്ഥയില്‍ ഈ ദ്വീപിനുള്ള സ്ഥാനം വളരെ വലുതാണ്. ഇറാന്റെ സമുദ്രതീരങ്ങളില്‍ ഭൂരിഭാഗവും ആഴം കുറഞ്ഞവയായതിനാല്‍ ലോകത്തെ ഏറ്റവും വലിയ എണ്ണക്കപ്പലുകള്‍ക്ക് അവിടെ അടുക്കാന്‍ കഴിയില്ല. അതിനാലാണ് ആഴക്കടലിലുള്ള ഖാര്‍ഗ് ദ്വീപ് ഇറാന് ഇത്ര പ്രധാനപ്പെട്ടതാകുന്നത്. വിദേശത്തേക്ക് വില്‍ക്കുന്ന പത്തില്‍ ഒമ്പത് ബാരല്‍ ഇറാനിയന്‍ എണ്ണയും കയറ്റുമതി ചെയ്യുന്നത് ഇവിടെ നിന്നാണ്. ദ്വീപിന്റെ തെക്കുഭാഗത്തായി ഡസന്‍ കണക്കിന് വലിയ എണ്ണ സംഭരണികളും, കടലിലേക്ക് നീണ്ടുകിടക്കുന്ന വലിയ ജെട്ടികളുമുണ്ട്. ഇറാന്റെ പ്രധാന കരയിലുള്ള വലിയ എണ്ണപ്പാടങ്ങളില്‍ നിന്നും കടലിനടിയിലൂടെയുള്ള പൈപ്പുകള്‍ വഴിയാണ് ഇവിടേക്ക് എണ്ണ എത്തിക്കുന്നത്.

യുദ്ധത്തിനിടയിലും തുടരുന്ന എണ്ണക്കയറ്റുമതി

അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം തുടങ്ങി രണ്ട് ദിവസത്തിന് ശേഷം, അതായത് മാര്‍ച്ച് 2-നും ഈ ദ്വീപില്‍ എണ്ണക്കപ്പലുകള്‍ എത്തിയിരുന്നതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, 20 ലക്ഷം ബാരല്‍ എണ്ണ വഹിക്കാന്‍ ശേഷിയുള്ള ഒരു വലിയ കപ്പല്‍ അന്ന് അവിടെ നങ്കൂരമിട്ടിരുന്നു. എന്നാല്‍, ദ്വീപിലേക്കെത്തുന്ന കപ്പലുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ 10 വലിയ എണ്ണക്കപ്പലുകള്‍ ഇവിടെ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും 4 കപ്പലുകള്‍ മാത്രമാണുള്ളത്. തങ്ങളുടെ യാത്രാലക്ഷ്യം ശത്രുക്കള്‍ തിരിച്ചറിയാതിരിക്കാന്‍, മലാക്ക കടലിടുക്ക് എത്തുന്നതുവരെ ഈ കപ്പലുകള്‍ തങ്ങളുടെ ലൊക്കേഷന്‍ സിഗ്‌നലുകള്‍ ഓഫ് ചെയ്യാറാണ് പതിവെന്ന് വിദഗ്ധര്‍ പറയുന്നു.

എന്തുകൊണ്ട് ഖാര്‍ഗ് ദ്വീപിനെ തൊടുന്നില്ല?

സാമ്പത്തികമായി ഇറാന് നല്‍കാവുന്ന ഏറ്റവും വലിയ തിരിച്ചടിയായിട്ടും വാഷിംഗ്ടണ്‍ ഈ ദ്വീപിനെ ആക്രമിക്കാന്‍ തയ്യാറല്ല. ഇതിന് പിന്നില്‍ പ്രധാനമായും 4 കാരണങ്ങളാണുള്ളത്:

ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ള ഭീഷണി: ഖാര്‍ഗ് ദ്വീപ് ആക്രമിക്കപ്പെട്ടാല്‍, പ്രകോപിതരായ ഇറാന്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണക്കിണറുകള്‍ക്ക് നേരെ തിരിച്ചടിച്ചേക്കാമെന്ന് അമേരിക്കയും ഇസ്രയേലും ഭയപ്പെടുന്നു.

ആഗോള വിപണിയിലെ ആശങ്ക: ഇവിടെ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടാല്‍ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരും.

ചൈനയുമായുള്ള ബന്ധം: ഇറാന്റെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ചൈനയാണ്. ദ്വീപ് തകര്‍ന്നാല്‍ അത് ചൈനയുമായുള്ള അമേരിക്കയുടെ ബന്ധത്തെയും ഉലയ്ക്കും.

യുദ്ധാനന്തര ഇറാന്‍: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല.

യുദ്ധത്തില്‍ അമേരിക്കയും ഇസ്രയേലും തങ്ങളുടെ പ്രവര്‍ത്തന മേഖലകള്‍ വിഭജിച്ചിട്ടുണ്ട്. ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ഇറാന്റെ പടിഞ്ഞാറന്‍, മധ്യ ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഖാര്‍ഗ് ദ്വീപ് ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയുടെയും സമുദ്രാതിര്‍ത്തിയുടെയും ചുമതല അമേരിക്കന്‍ സേനയ്ക്കാണ്.