Latest Videos

കൂട്ടത്തോടെ ഫ്ലൈറ്റുകൾ റദ്ദാക്കൽ; എയർ ഇന്ത്യ എക്‌സ്‌പ്രസ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഡിജിസിഎ

By Web TeamFirst Published May 8, 2024, 4:42 PM IST
Highlights

വിമാനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് ഡിജിസിഎ എയർ ഇന്ത്യ എക്‌സ്പ്രസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്

ദില്ലി: 90 ഓളം വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസിനോട്  റിപ്പോർട്ട് ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയം. എയർലൈനിലെ കെടുകാര്യസ്ഥതയെച്ചൊല്ലി 200 ഓളം ജീവനക്കാർ അപ്രതീക്ഷിതമായി അസുഖ അവധി എടുത്തത് കാരണം ഇന്നലെ രാത്രി മുതൽ ഇതുവരെ 90 ഓളം വിമാനങ്ങൾ ആണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് റദ്ദാക്കിയത്. 

വിമാനങ്ങൾ റദ്ദാക്കുന്നത് സംബന്ധിച്ച് ഡിജിസിഎ എയർ ഇന്ത്യ എക്‌സ്പ്രസിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നങ്ങൾ ഉടനടി പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. കൂടാതെ, ഡിജിസിഎ മാനദണ്ഡങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കാൻ എയർലൈനിനോട് നിർദ്ദേശിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 

മുതിർന്ന കാബിൻ ക്രൂ അംഗങ്ങൾ കൂട്ട അവധിയെടുത്തതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഇന്നലെ മുതൽ  80-ലധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കി. റീഫണ്ടും മറ്റ് എയർലൈനുകളിലെ സർവീസുകൾ വാഗ്ദാനം ചെയ്തിട്ടും യാത്രക്കാർ അതൃപ്തി പ്രകടിപ്പിച്ചു.

യാത്രക്കാർ രാജ്യവ്യാപകമായി ഒന്നിലധികം വിമാനത്താവളങ്ങളിൽ പ്രതിഷേധിക്കുന്ന സംഭവങ്ങളും ഉണ്ടായി. കൊച്ചി, കോഴിക്കോട്, ബാംഗ്ലൂർ എന്നിവയുൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നത് യാത്രക്കാർക്കിടയിൽ പ്രതിഷേധം ഉയർത്തി. മാർച്ച് അവസാന വാരത്തിൽ ആരംഭിച്ച വേനൽക്കാല സ്പെഷ്യൽ ഫ്ലൈറ്റുകൾ ഉൾപ്പടെ പ്രതിദിനം 360 ഫ്ലൈറ്റ് സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തിയിരുന്നത്. ഒരുമിച്ചുള്ള സിക്ക് ലീവ് എടുത്തതിന്റെ കാരണങ്ങൾ മനസിലാക്കാൻ ക്യാബിൻ ക്രൂ അംഗങ്ങളുമായി ചർച്ച നടത്തുകയാണെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

click me!