വേനൽച്ചൂടും ക്രിക്കറ്റ് ആവേശവും ഒന്നിച്ചെത്തി; ബിയറിന് 'ചാകരക്കാലം'; യുദ്ധം ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കുമെന്ന പ്രതീക്ഷയിൽ കമ്പനികൾ

Published : Apr 01, 2026, 01:31 PM IST
Beer

Synopsis

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത വേനല്‍ച്ചൂടും ഐ.പി.എല്‍ പോലുള്ള ക്രിക്കറ്റ് മത്സരങ്ങളും ബിയര്‍ വിപണിയില്‍ വന്‍ കുതിപ്പിന് കാരണമായിരിക്കുന്നു. വീട്ടിലിരുന്ന് കളി കാണുന്നവരുടെ എണ്ണം വർധിച്ചതോടെ, കാനുകളിലുള്ള ബിയറുകള്‍ക്കും പ്രീമിയം ബ്രാന്‍ഡുകള്‍ക്കും ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്

ദില്ലി: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വേനല്‍ച്ചൂട് കടുക്കുമ്പോള്‍ ചൂടുള്ള വില്‍പനയാണ് ബിയര്‍ കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. വേനല്‍ക്കാലത്തിനൊപ്പം ഐ.പി.എല്‍ , ഡബ്ല്യു.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി എത്തിയതോടെ ബിയര്‍ വിപണിയില്‍ വന്‍ കുതിപ്പാണ് ഇത്തവണ രേഖപ്പെടുത്തുന്നത്. ഇതോടെ വിൽപ്പനയിൽ ഇരട്ടയക്ക വളര്‍ച്ചയാണ് പ്രമുഖ ബിയര്‍ നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റ് സീസണ്‍ ബിയര്‍ കുടിക്കുന്നവരുടെ ശീലങ്ങളില്‍ വലിയ മാറ്റം വരുത്തിയെന്നാണ് കമ്പനികള്‍ പറയുന്നത്.

കൂട്ടുകാര്‍ക്കൊപ്പം വീട്ടിലിരുന്ന് കളി കാണുന്ന 'വാച്ച് പാര്‍ട്ടികള്‍' സജീവമായതോടെ ബിയര്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയി കഴിക്കുന്നവരുടെ എണ്ണം കൂടി. കുപ്പികളേക്കാള്‍ കാനുകള്‍ക്കും വലിയ പാക്കറ്റുകള്‍ക്കുമാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍. സാധാരണ ബിയറുകളെക്കാള്‍ ഗുണനിലവാരമുള്ള പ്രീമിയം ബ്രാന്‍ഡുകളോടാണ് യുവാക്കള്‍ക്ക് താല്‍പ്പര്യം. ഇന്ത്യയിലെ മൊത്തം ബിയര്‍ വില്‍പ്പനയുടെ 40 ശതമാനത്തിലധികവും നടക്കുന്നത് കടുത്ത വേനലുള്ള ഈ ചുരുങ്ങിയ മാസങ്ങളിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത്. കര്‍ണാടക, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും പിന്നിലല്ല. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബിയര്‍ ഉപഭോഗത്തില്‍ വര്‍ധനവുണ്ട്. കളി തുടങ്ങുന്ന വൈകുന്നേരങ്ങളില്‍ ബാറുകളിലും ഔട്ട്ലെറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

എങ്കിലും ചില പ്രതിസന്ധികള്‍ കമ്പനികളെ അലട്ടുന്നുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ കാരണം അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് പ്രധാന വെല്ലുവിളി. ബിയര്‍ കുപ്പികള്‍ നിര്‍മ്മിക്കാനുള്ള ഗ്ലാസിനും കാനുകള്‍ നിര്‍മ്മിക്കാനുള്ള അലുമിനിയത്തിനും വില കൂടിയിട്ടുണ്ട്. ചരക്ക് നീക്കത്തിനുള്ള ചിലവ് വര്‍ധിച്ചതും കമ്പനികളുടെ ലാഭത്തെ ബാധിക്കുന്നുണ്ട്. എങ്കിലും നിലവിലെ സാഹചര്യം അനുകൂലമാണെന്നും ഉല്‍പ്പാദനക്ഷമത കൂട്ടി പ്രതിസന്ധികളെ മറികടക്കുമെന്നുമാണ് കമ്പനികളുടെ പ്രതീക്ഷ. ചുരുക്കത്തില്‍, ക്രിക്കറ്റ് ആവേശവും വേനൽചൂടും ഒത്തുചേര്‍ന്നപ്പോള്‍ ബിയര്‍ കമ്പനികള്‍ക്ക് ഇത് 'ചാകരക്കാലം' തന്നെയാണ്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ്
വിലയിൽ ചാഞ്ചാട്ടം; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; ഗ്രാമിന് 75 രൂപ വർദ്ധിച്ച് 13,705 രൂപയായി