Latest Videos

അന്വേഷണത്തിന് ഉത്തരവിടാൻ കേന്ദ്രം; വിവോയ്ക്കും എംജി മോട്ടോറിനും കുരുക്ക് മുറുകുന്നു

By Aavani P KFirst Published Nov 9, 2023, 6:24 PM IST
Highlights

എംജി മോട്ടോർ ഇന്ത്യയുടെ നഷ്ടത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച ശേഷം സർക്കാർ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു

ചൈനീസ് കാർ നിർമ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യയുടെയും ബീജിംഗ് ആസ്ഥാനമായുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെയും സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടത്താൻ കോർപ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) ശുപാർശ ചെയ്യുമെന്ന് സൂചന.

ഓഡിറ്റ് ക്രമക്കേടുകളിൽ വ്യക്തത നൽകാൻ നവംബറിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയം രജിസ്ട്രാർ ഓഫ് കമ്പനികൾ (ആർഒസി) മുഖേന കമ്പനിയുടെ ഡയറക്ടർമാരെയും ഓഡിറ്റർ ഡെലോയിറ്റിനെയും വിളിച്ചുവരുത്തിയിരുന്നു. 2019-2020 സാമ്പത്തിക വർഷത്തിൽ എംജി മോട്ടോർ ഇന്ത്യയുടെ നഷ്ടത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച ശേഷം സർക്കാർ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. സംശയാസ്പദമായ ഇടപാടുകൾ, നികുതി വെട്ടിപ്പ്, ബില്ലിംഗിലെ പൊരുത്തക്കേടുകൾ, മറ്റ് ക്രമക്കേടുകൾ എന്നിവ എന്നിവ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായതായാണ് സൂചന.

നിയമം അനുസരിക്കുന്ന കമ്പനിയാണെന്നും നിയമപരമായി കാര്യങ്ങൾ പാലിക്കുന്നതിനുള്ള പ്രതിബദ്ധതയുണ്ടെന്നും എംജി മോട്ടോർ പ്രതികരിച്ചു. ഒരു ഓട്ടോമൊബൈൽ കമ്പനിക്കും അതിന്റെ പ്രവർത്തനത്തിന്റെ ആദ്യ വർഷം തന്നെ ലാഭമുണ്ടാക്കുക അസാധ്യമാണെന്നും എംജി മോട്ടോർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയിൽ സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്കായി പ്രവർത്തിക്കുന്ന ഒരു ചൈനീസ് പൗരൻ ഉൾപ്പെടെ നാല് വ്യവസായ എക്‌സിക്യൂട്ടീവുകളെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് വിവോയുടെ അക്കൗണ്ടുകളിൽ അന്വേഷണം നടത്താനായി കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഒരുങ്ങുന്നത്.ഇന്ത്യയിലെ നികുതി ഒഴിവാക്കുന്നതിനായി ബീജിംഗിലേക്ക് 62,476 കോടി രൂപ വകമാറ്റിയെന്നാരോപിച്ചാണ് വിവോയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം, വിവോ മൊബൈൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും ഗ്രാൻഡ് പ്രോസ്പെക്റ്റ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് (ജിപിഐസിപിഎൽ) ഉൾപ്പെടെയുള്ള 23 അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 44 സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.

click me!