
ചെന്നൈ: തമിഴ്നാട്ടിൽ എംഎൽഎമാർക്കായി മുഖ്യമന്ത്രി ജോസഫ് വിജയുടെ പ്രഖ്യാപനങ്ങൾ വലിയ ചർച്ചയാവുകയാണ്. ജനപ്രതിനിധികൾക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക വാഹനങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. വാഹന സൗകര്യത്തിന് പുറമെ, ഡ്രൈവറുടെ ശമ്പളത്തിനും മറ്റ് യാത്രാച്ചെലവുകൾക്കുമായി പ്രതിമാസം 75,000 രൂപയും പ്രതിനിധികൾക്ക് അലവൻസായി ലഭിക്കും. കൂടാതെ എം.എൽ.എ ഓഫീസുകളിൽ ഒരു അസിസ്റ്റൻ്റിനെ നിയമിക്കുന്നതിനായി മാസം 25,000 രൂപ നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
നിയമസഭയിൽ വി.സി.കെ (VCK) എം.എൽ.എ ജോതിമണി ഉന്നയിച്ച ആവശ്യത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനം. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം എം.എൽ.എമാർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ജനപ്രതിനിധികൾക്ക് ഔദ്യോഗിക വാഹനം അനുവദിക്കണമെന്നും ജോതിമണി ആവശ്യപ്പെട്ടിരുന്നു. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും മേയർമാർക്കും നിലവിൽ ഔദ്യോഗിക വാഹനങ്ങൾ നൽകുന്നുണ്ടെങ്കിലും എം.എൽ.എമാർക്ക് ഈ സൗകര്യം ഉണ്ടായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുൻ സർക്കാരുകൾ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നുവെന്ന് മുതിർന്ന ഡി.എം.കെ എം.എൽ.എ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. ആകെ 234 എംഎൽഎമാർ ആണുള്ളത്. ഇവർക്ക് ഒരു ലക്ഷം രൂപയിൽ അധികം ശമ്പളം ഉണ്ട്. മാസം 75,000 രൂപ വാഹന അലവൻസ്, ഡ്രൈവർക്ക് ശമ്പളവും ഇതിൽ നിന്ന് നൽകണം. എംഎൽഎമാരുടെ പിഎക്ക് 25,000 രൂപയാണ് ശമ്പളം അനുവദിച്ചിരിക്കുന്നത്.