വിജയ് മല്ല്യക്ക് തിരിച്ചടി; ബാങ്കുകള്‍ പിടിച്ചെടുത്ത സ്വത്ത് ലേലം ചെയ്യാമെന്ന് കോടതി

By Web TeamFirst Published Jan 1, 2020, 6:07 PM IST
Highlights

6203.35 കോടിയുടെ സ്വത്തുക്കളാണ് ലേലം ചെയ്യാനോ വില്‍ക്കാനോ ബാങ്കുകള്‍ ഉദ്ദേശിക്കുന്നത്. 

മുംബൈ: വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് രാജ്യം വിട്ട വ്യവസായി വിജയ് മല്ല്യക്ക് മറ്റൊരു തിരിച്ചടി. ബാങ്കുകള്‍ ജപ്തി ചെയ്ത മല്ല്യയുടെ ജംഗമ സ്വത്തുകള്‍ ലേലം ചെയ്യാമെന്ന് മുംബൈയിലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ്  കോടതി വ്യക്തമാക്കി. വിജയ് മല്ല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റ് ബാങ്കുകളും കോടതിയെ സമീപിച്ചിരുന്നു.കോടതി ഉത്തരവിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ജനുവരി 18 വരെ സമയം നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ ലേല നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.

ഓഹരികളും മറ്റ് നിക്ഷേപങ്ങളുമടക്കം ബാങ്കുകള്‍ കണ്ടുകെട്ടിയിരുന്നു. വിജയ് മല്ല്യയുടെ സ്വത്തുകള്‍ ലേലം ചെയ്യുന്നതിന് തടസ്സങ്ങളിലെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍  കോടതിയെ അറിയിച്ചിരുന്നു. 6203.35 കോടിയുടെ സ്വത്തുക്കളാണ് ലേലം ചെയ്യാനോ വില്‍ക്കാനോ ബാങ്കുകള്‍ ഉദ്ദേശിക്കുന്നത്. വായ്പ തട്ടിപ്പ് നടത്തിയ വിജയ് മല്ല്യ 2016ലാണ് ബ്രിട്ടനിലേക്ക് മുങ്ങുന്നത്. വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച കേസ് ബ്രിട്ടനില്‍ നടക്കുകയാണ്. അതിനിടെയാണ് ബാങ്കുകള്‍ കണ്ടുകെട്ടിയ സ്വത്തുകള്‍ ലേലം ചെയ്യാമെന്ന് കോടതി ഉത്തരവിട്ടത്. 
 

click me!