പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. അടിസ്ഥാന നിരക്കിലാണ് ചാർജ് വര്‍ദ്ധനവ്.
ദില്ലി: ട്രെയിൻ യാത്രാനിരക്കുകൾ കൂട്ടി. യാത്രാനിരക്കുകളിൽ ഒരു രൂപ 40 പൈസയാണ് കൂട്ടിയത്. പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. അടിസ്ഥാന നിരക്കിലാണ് ചാർജ് വര്‍ദ്ധനവ്.
സബ് അർബൻ ട്രെയിനുകൾക്ക് നിരക്ക് വർദ്ധന ബാധകമല്ല. മോർഡിനറി നോൺ എസി- സബ് അർബൻ അല്ലാത്ത ട്രെയിനുകളിൽ കിലോമീറ്ററിന് ഒരു പൈസ വെച്ച് കൂടും. മെയിൽ-എക്സ്പ്രസ്-നോൺ എസി ട്രെയിനുകൾക്ക് കിലോമീറ്ററിന് രണ്ട് പൈസയും എസി ട്രെയിനുകളിൽ കിലോമീറ്ററിന് നാല് പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനിക്ക് പുതിയ നിരക്ക് പ്രകാരം 114 രൂപ കൂടും. തിരുവന്തപുരം ദില്ലി രാജധാനി എക്സ്പ്രസിൽ നോൺ എസി ടിക്കറ്റുകൾക്ക് 60 രൂപ 70 പൈസയും എസി ടിക്കറ്റുകൾക്ക് 121 രൂപയും കൂടും.
ഒക്ടോബറില്‍ റെയില്‍വേ വരുമാനത്തില്‍ 7.8 ശതമാനത്തിന്‍റെ ഇടിവുണ്ടായിരുന്നു. ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം റെയില്‍വേക്ക് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ധനയുമായി റെയില്‍വേ മുന്നോട്ടുപോകുന്നത്. അതേസമയം, ചരക്കുനീക്ക നിരക്ക് വര്‍ധനയുണ്ടാകില്ല.
റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ വിലയും കൂട്ടി
റെയില്‍വേ സ്റ്റേഷനുകളിലെ ഐആര്‍ടിസി റസ്റ്റോറന്‍റുകളിലെ ഭക്ഷണ വില നേരത്തെ വര്‍ധിപ്പിച്ചിരുന്നു. എക്സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിലും ഇനി മുതല്‍ ഭക്ഷണം ലഭിക്കുക. അഞ്ച് രൂപ മുതലാണ് വര്‍ധനവ്. രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണ നിരക്കും ഉയര്‍ത്തി.