പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ച് നൽകാൻ പല മാര്‍ഗ്ഗങ്ങൾ ഉണ്ട്. അത് എങ്ങനെ വേണം എന്ന് ആലോചിക്കാൻ ആറ് മാസം സമയം ഉണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് .
തിരുവനന്തപുരം: കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാൻ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിൽ ഇനി ഒരു പുനപരിശോധനയും ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശമ്പളം പിടിക്കാൻ തീരുമാനം സര്ക്കാര്‍ എടുത്തതാണ്. സാലറി ചലഞ്ച് എന്ന ആശയത്തോട് പ്രതിപക്ഷമടക്കം പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം സര്‍ക്കാരിന് എടുക്കേണ്ടിവന്നതെന്നും ധനമന്ത്രി പറഞ്ഞു.
പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ച് കൊടുക്കും. അത് എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. പിടിച്ചെടുക്കുന്ന ശമ്പളം തിരിച്ച് കൊടുക്കാൻ പല മാര്‍ഗ്ഗങ്ങൾ ഉണ്ട്. ചിലർക്കു പിഎഫിൽ ലയിപ്പിക്കും. അതെല്ലാം അന്നത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ചു ചെയ്യും. എങ്ങനെ തിരിച്ച് കൊടുക്കും എന്ന് ആലോചിക്കാൻ ഇനിയും ആറ് മാസം ഉണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമായ നടപടിയാണ് കേരളത്തിൽ സ്വീകരിച്ചത്. അവിടെ ഡി എ കട്ട് ചെയ്യുകയാണ് ചെയ്തത്. സംസ്ഥാനം ഡി എ കുടിശിക നൽകും. സർക്കാർ ഓർഡർ കത്തിച്ചു കൊണ്ടുള്ള അദ്ധ്യാപക സംഘടനയുടെ പ്രതിഷേധം അതിര് കടന്നതാണ്. വേതനം ഇല്ലാതെ സാധാരണക്കാർ വീട്ടിലിരിക്കുമ്പോളാണ് അദ്ധ്യാപക സംഘടനകൾ ശമ്പളം പിടിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നത് എന്നും ധനമന്ത്രി പരറഞ്‍ു