ജൂലൈ വരെ ആകെ എണ്ണ ഉൽപാദനത്തിന്റെ 10 ശതമാനമാണ് ഒപെകും റഷ്യയും ചേർന്ന് കുറയ്ക്കുക.
മോസ്കോ: ഒപെക്കും റഷ്യയും എണ്ണ ഉൽപാദനം കുറച്ച നടപടി ഒരു മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. ജൂലൈ മാസം വരെ ഇനി ഉൽപാദന വർധനവ് ആലോചിക്കില്ലന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്.
ജൂലൈ വരെ ആകെ എണ്ണ ഉൽപാദനത്തിന്റെ 10 ശതമാനമാണ് ഒപെകും റഷ്യയും ചേർന്ന് കുറയ്ക്കുക. ഏകദേശം 9.7 മില്യൺ ബാരൽ എണ്ണയുടെ ഉൽപാദനം പ്രതിദിനം വെട്ടിക്കുറയ്ക്കും. അതിന് ശേഷം വീണ്ടും യോഗം ചേർന്നാവും ഉൽപാദനം സാധാരണനിലയിലേക്ക് എത്തിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
നേരത്തെ ഉൽപാദനം വെട്ടിക്കുറയ്ക്കാനുളള നടപടി പ്രഖ്യാപിച്ചപ്പോൾ എണ്ണവില ഉയർന്നിരുന്നു. ഉൽപാദന വെട്ടിക്കുറവ് പ്രഖ്യാപിച്ചതോടെ ബ്രെൻറ് ക്രൂഡ് നിരക്ക് ബാരലിന് 42 ഡോളറിന് മുകളിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഏപ്രിലിൽ ക്രൂഡ് ഓയിൽ വില 20 ഡോളറിനും താഴെ പോയിരുന്നു.