
ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതോടെ രാജ്യത്ത് കുറഞ്ഞ പലിശനിരക്കിന്റെ കാലം അവസാനിക്കുന്നു. ഇന്ധന ഇറക്കുമതി ചെലവ് വര്‍ധിച്ചതും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വാങ്ങുന്നതും മൂലം രൂപയുടെ മൂല്യം ഡോളറിന് 95 കടന്നു.
കഴിഞ്ഞ വ്യാഴാഴ്ച വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിന് 95 എന്ന നിലവാരത്തിന് താഴേക്ക് പോയിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ 94.92 എന്ന നിലയിലാണ് രൂപ എത്തിയത്. ഇറാാന്‍ യുദ്ധവും മിഡില്‍ ഈസ്റ്റിലെ എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. രൂപയുടെ മൂല്യം ഉടന്‍ തന്നെ ഡോളറിന് 100 എന്ന നിലയിലേക്ക് എത്തിയേക്കുമെന്ന ആശങ്ക ശക്തമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി ഇന്ത്യന്‍ രൂപ മാറി.
പലിശനിരക്ക് വര്‍ധിപ്പിക്കാതെ വിപണിയെ ഉത്തേജിപ്പിക്കാനായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഇതുവരെ ശ്രമിച്ചിരുന്നത്. എന്നാല്‍ കറന്‍സിയുടെ മൂല്യം ഇടിയുന്നത് തടയാന്‍ ഇനി 'പലിശ വര്‍ധന' എന്ന കടുത്ത നടപടിയിലേക്ക് അദ്ദേഹം നീങ്ങേണ്ടി വരും.
പ്രധാന വെല്ലുവിളികള്‍:
നിക്ഷേപം ചോരുന്നു: ജനുവരി മുതല്‍ മാത്രം 20 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്.
ഇന്ധന വില: ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നത് രാജ്യത്തെ വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നു.
ബാങ്ക് വായ്പകള്‍: പലിശ നിരക്ക് കൂടിയാല്‍ ഭവന-വാഹന വായ്പകളുടെ ഇഎംഐ ഉയരും. ഇത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കും.
വിലക്കയറ്റ ഭീഷണി
നിലവില്‍ രാജ്യത്ത് വിലക്കയറ്റം നിയന്ത്രണവിധേയമാണെങ്കിലും വരാനിരിക്കുന്ന മാസങ്ങള്‍ നിര്‍ണ്ണായകമാണ്. ഉഷ്ണതരംഗവും കാലവര്‍ഷം കുറയാനുള്ള സാധ്യതയും കാര്‍ഷിക ഉല്‍പ്പാദനത്തെ ബാധിച്ചേക്കാം. ഇതിനൊപ്പം ഇന്ധന വില കൂടി വര്‍ധിച്ചാല്‍ സാധനസാമഗ്രികളുടെ വില കുതിച്ചുയരും.ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ളവയുടെ വിലവര്‍ധനവ് ഉപഭോക്താക്കളിലേക്ക് കൈമാറാതെ പിടിച്ചുനിര്‍ത്താന്‍ എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ദീര്‍ഘകാലം ഇത് തുടരാന്‍ കേന്ദ്രത്തിന് കഴിയില്ല.
വായ്പകള്‍ ചെലവേറിയതാകും
ഇതുവരെ കുറഞ്ഞ പലിശയ്ക്ക് ബാങ്ക് വായ്പകള്‍ ലഭ്യമായിരുന്ന സാഹചര്യം മാറുകയാണ്. പലിശ നിരക്ക് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചാല്‍ ബിസിനസ് വായ്പകളും വ്യക്തിഗത വായ്പകളും ചെലവേറിയതാകും. ചെറുകിട വ്യവസായ മേഖലയെയാകും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ചുരുക്കത്തില്‍, യുദ്ധവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെ മാറ്റിയെഴുതാന്‍ പ്രേരിപ്പിക്കുകയാണ്. കുറഞ്ഞ പലിശയുടെയും സുഗമമായ വായ്പകളുടെയും 'സമാധാന കാലം' അവസാനിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.