കോടതിയുടെ കൊട്ട് കൊള്ളേണ്ടിടത്ത് കൊണ്ടു; എസ്ബിഐ ഓഹരികളിൽ വൻ ഇടിവ്

By Web TeamFirst Published Mar 11, 2024, 6:54 PM IST
Highlights

സുപ്രീം കോടതി ഹർജി തള്ളുകയും മാർച്ച് 12 നകം വിവരം സമർപ്പിക്കാൻ ബാങ്കിനോട് ഉത്തരവിടുകയും ചെയ്തതിന് തൊട്ടുപിന്നാലെ എസ്ബിഐ ഓഹരികളിൽ ഏകദേശം 2 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താനുള്ള സമയപരിധി നീട്ടണമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹർജി സുപ്രീം കോടതി   തള്ളിയതിന് പിന്നാലെ എസ്ബിഐയുടെ ഓഹരികളിൽ ഇടിവ്  സുപ്രീം കോടതി ഹർജി തള്ളുകയും മാർച്ച് 12 നകം വിവരം സമർപ്പിക്കാൻ ബാങ്കിനോട് ഉത്തരവിടുകയും ചെയ്തതിന് തൊട്ടുപിന്നാലെ എസ്ബിഐ ഓഹരികളിൽ ഏകദേശം 2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 3:30 ന് എസ്ബിഐ ഓഹരികൾ 15 രൂപ ഇടിഞ്ഞ് 773 രൂപയായി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്ന് ഉത്തരവിട്ടത്.

എസ്ബിഐ ആണ് ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്യുന്നത്. 2019 ഏപ്രിൽ 12 മുതൽ ഇതുവരെ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2018ൽ ഇലക്ടറൽ ബോണ്ട് സ്കീം ആരംഭിച്ചതിന് ശേഷം 29 ഘട്ടങ്ങളിലായി 15,956.3096 കോടി രൂപ വിലമതിക്കുന്ന   ഇലക്ടറൽ ബോണ്ടുകൾ വിറ്റതായി കഴിഞ്ഞ വർഷം, എസ്ബിഐ വ്യക്തമാക്കിയിരുന്നു. 2019 നും 2022 നും ഇടയിൽ, നാസിക്ക് ആസ്ഥാനമായുള്ള ഇന്ത്യ സെക്യൂരിറ്റി പ്രസ് 28,531.5 കോടി രൂപയുടെ 674,250 ഇലക്ടറൽ ബോണ്ടുകളെങ്കിലും അച്ചടിച്ചു. ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച്, ഏതൊരു വ്യക്തിക്കും കമ്പനിക്കും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പണം സംഭാവന ചെയ്യാനോ സാമ്പത്തിക സഹായം നൽകാനോ കഴിയും.

ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്ന സമയപരിധികൾ പാലിച്ചില്ലെങ്കിൽ  കോടതിയലക്ഷ്യ  നടപടിയെടുക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

click me!