
2026 ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ 2-1 ന് അട്ടിമറിച്ച് നോര്‍വേ കുതിപ്പ് തുടരുമ്പോള്‍, കായികലോകത്ത് ഒരേയൊരു മുഖം മാത്രമാണ് എങ്ങും നിറഞ്ഞുനില്‍ക്കുന്നത്. നാളെ ഇംഗ്ലണ്ടിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലിന് ഇറങ്ങുന്ന ആറടി അഞ്ചിഞ്ചുകാരന്‍ എര്‍ലിങ് ഹാളണ്ട്. എന്നാല്‍ മൈതാനത്തെ തീപ്പൊരി പ്രകടനങ്ങള്‍ക്കൊപ്പം ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത് താരത്തിന്റെ ഹെയര്‍ സ്‌റ്റൈലാണ്. പുറകിലേക്ക് കെട്ടിവെച്ച, കാറ്റില്‍ പറക്കുന്ന ആ സ്വര്‍ണ്ണത്തലമുടി ഇപ്പോള്‍ വെറുമൊരു സ്‌റ്റൈലല്ല. കായികലോകത്തെ ഏറ്റവും വലിയ ബ്രാന്‍ഡിങ് തന്ത്രങ്ങളിലൊന്നായി ആ 'പോണിടെയില്‍' മാറിയിരിക്കുകയാണ്.
മറ്റ് കായികതാരങ്ങള്‍ തങ്ങളുടെ കളിയുമായും പരമ്പരാഗത സ്‌പോണ്‍സര്‍ഷിപ്പുകളുമായും മുന്നോട്ട് പോകുമ്പോള്‍, തന്റെ രൂപത്തിലെ പ്രത്യേകതയെ മികച്ചൊരു ബിസിനസ് ആക്കി മാറ്റുകയാണ് ഹാളണ്ട്. വൈറല്‍ മീമുകളായും, നിമിഷനേരം കൊണ്ട് വിറ്റുതീരുന്ന ഉല്‍പ്പന്നങ്ങളായും ആ സ്വര്‍ണ്ണത്തലമുടി കോടികള്‍ കൊയ്യുന്നു.
വര്‍ഷങ്ങളായി നീണ്ട മുടിയാണ് ഹാളണ്ടിന്റെ ലുക്ക്. എന്നാല്‍ ലോകകപ്പോടെ ആ മുടി വലിയൊരു ചര്‍ച്ചാവിഷയമായി. 2024-ല്‍ 'ക്‌നെക്കി' എന്ന ഹെയര്‍ ബാന്‍ഡുകള്‍ നിര്‍മ്മിക്കുന്ന ബോണ്‍ ഡെപ്പ് എന്ന നോര്‍വീജിയന്‍ കമ്പനിയുടെ ഓഹരികള്‍ ഹാളണ്ട് സ്വന്തമാക്കിയിരുന്നു. 90 മിനിറ്റ് നീളുന്ന കളിയിലുടനീളം മുടിക്ക് യാതൊരു കേടുപാടും വരുത്താതെ ഒതുക്കിവെക്കാന്‍ ഹാളണ്ട് വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്നത് ഇതേ ബാന്‍ഡുകള്‍ തന്നെയായിരുന്നു.
ലോകകപ്പിന് ആഴ്ചകള്‍ക്ക് മുന്‍പ് ജൂണില്‍ കമ്പനി 'ഹാളണ്ട് എഡിഷന്‍' എന്ന പേരില്‍ പുതിയ ലിമിറ്റഡ് എഡിഷന്‍ ഹെയര്‍ ബാന്‍ഡുകള്‍ വിപണിയിലിറക്കി. ഹാളണ്ടിന്റെ ജെഴ്‌സിയുടെ നിറങ്ങളില്‍, പ്രത്യേക മുത്തുകള്‍ കോര്‍ത്ത 8 ബാന്‍ഡുകളായിരുന്നു ഇത്. വിപണിയിലെത്തിയ ഉടന്‍ തന്നെ ഇവയെല്ലാം വിറ്റുതീര്‍ന്നു. കമ്പനിയുടെ വെബ്‌സൈറ്റിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം 70 ശതമാനമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. നോര്‍വേയുടെ ചുവപ്പന്‍ ജെഴ്‌സിക്ക് അനുയോജ്യമായ ചുവന്ന ബാന്‍ഡ് ധരിച്ച് ഹാളണ്ട് ഗോളുകള്‍ അടിച്ചു കൂട്ടിയതോടെ കമ്പനിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് 10,000-ത്തിലധികം പുതിയ ഫോളോവേഴ്‌സും ഒഴുകിയെത്തി.
യാതൊരു ബന്ധവുമില്ലാത്ത ഒരു ഉല്‍പ്പന്നം പേരിന് മാത്രം മാര്‍ക്കറ്റ് ചെയ്യുന്ന രീതിയല്ല ഹാളണ്ടിന്റേത്. താന്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ഒരു സാധനത്തെ മികച്ചൊരു വരുമാന മാര്‍ഗമാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്. ഇതിനുപുറമെ, ഈ വര്‍ഷം ലോകകപ്പ് ക്യാമ്പെയ്നുമായി രംഗത്തെത്തിയ 'ക്ലിയര്‍ മെന്‍' ഷാംപൂവിന്റെ ഗ്ലോബല്‍ അംബാസഡറും ഹാളണ്ടാണ്.
പുതിയ കാലത്തെ മാര്‍ക്കറ്റിങ്ങിന്റെ എല്ലാ ചേരുവകളും ഹാളണ്ടിന്റെ ഈ തന്ത്രത്തിലുണ്ട്:
വ്യത്യസ്തത: ആയിരക്കണക്കിന് കളിക്കാര്‍ക്കിടയിലും ആ പോണിടെയില്‍ ഹാളണ്ടിനെ വ്യത്യസ്തനാക്കുന്നു. ഹാളണ്ട് എത്തി, ഇനി ഗോളുറപ്പാണ് എന്നതിന്റെ അടയാളമായി ആ മുടിക്കെട്ട് മാറി.
സ്വന്തം ശൈലി: തന്റെ സ്വതസിദ്ധമായ പെരുമാറ്റം കൊണ്ടുതന്നെ ഹാളണ്ടിന് ആരാധകരുടെ വലിയ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞു.
ട്രെന്‍ഡുകള്‍ക്കൊപ്പം സഞ്ചരിക്കുക: ലോകകപ്പ് എന്നത് ഏറ്റവും മികച്ച ഒരു മാര്‍ക്കറ്റിങ് അവസരമാണ്. ടൂര്‍ണമെന്റ് കഴിയാന്‍ കാത്തുനില്‍ക്കാതെ, ലോകം മുഴുവന്‍ തന്നെ ഉറ്റുനോക്കുന്ന ഈ സമയം തന്നെ അദ്ദേഹം ബിസിനസിനായി ഉപയോഗിച്ചു.
സോഷ്യല്‍ മീഡിയയിലെ തരംഗം: അദ്ദേഹത്തിന്റെ ലുക്കും ഗോളാഘോഷങ്ങളും വ്യക്തിത്വവുമെല്ലാം മീമുകളിലൂടെ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. ഇതിലൂടെ ഒരു രൂപപോലും മുടക്കാതെയാണ് അദ്ദേഹത്തിനും പങ്കാളികളായ ബ്രാന്‍ഡുകള്‍ക്കും വലിയ പരസ്യം ലഭിക്കുന്നത്.
തന്റെ സ്വര്‍ണ്ണത്തലമുടി വെറും സ്റ്റൈൽ മാത്രമല്ല, അത് ശ്രദ്ധയാകര്‍ഷിക്കുന്നതും വ്യത്യസ്തതയുള്ളതുമായ ഒരു വലിയ ബ്രാന്‍ഡാണെന്ന് ഹാളണ്ട് തെളിയിച്ചു കഴിഞ്ഞു. വലിയ ബജറ്റുകളുമായി മറ്റുള്ളവര്‍ പരസ്യങ്ങള്‍ക്കായി നെട്ടോട്ടമോടുമ്പോള്‍, തന്റെ വ്യക്തിത്വത്തിലെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ട് കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ് ഈ താരം.