
ദില്ലി : പ്രമുഖ സ്മാർട്ട്ഫോൺ നിർമതാക്കളായ ഷവോമി (Xiaomi India) 653 കോടി രൂപയുടെ നികുതി വെട്ടിച്ചതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (The Directorate of Revenue Intelligence) കണ്ടെത്തി. 2017 ഏപ്രിൽ ഒന്നിനും 2020 ജൂൺ 30 നും ഇടയിലെ ചൈനീസ് കമ്പനിയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കമ്പനി ഉത്പന്നങ്ങളുടെ വിലകുറച്ചു കാണിച്ച് നികുതി വെട്ടിപ്പ് നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് റവന്യൂ ഇന്റലിജൻസ് വിഭാഗം ഷവോമിക്കും ഇന്ത്യയിലെ അവരുടെ കരാർ കമ്പനികൾക്കുമെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
ഷവോമിയുടെ ഇന്ത്യയിലെ ഓഫീസുകളിലും പ്ലാന്റുകളിലും റെയ്ഡ് നടത്തിയ റവന്യൂ ഇന്റലിജൻസ് സംഘം നിരവധി രേഖകൾ പിടിച്ചെടുക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്കെതിരെ 653 കോടിരൂപയുടെ നികുതി വെട്ടിക്കുന്ന കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഷവോമിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി നിർണായക രേഖകൾ റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന്റെ റെയ്ഡ് കണ്ടെത്തിയിട്ടുണ്ട്.
എംഐ ബ്രാൻഡ് മൊബൈൽ ഫോണുകളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത് ഷവോമിയാണ്. ഇവ നേരിട്ട് ഇറക്കുമതി ചെയ്യുകയോ ഘടകങ്ങൾ ഇറക്കുമതി ചെയ്ത ശേഷം ഇന്ത്യയിൽ വെച്ച് കൂട്ടിയോജിപ്പിച്ച് സ്മാർട്ട്ഫോൺ ആക്കി മാറ്റുകയോ ആണ് ചെയ്തിരുന്നത്. ഈ ഘടകങ്ങൾ ഉത്പാദിപ്പിച്ചിരുന്ന കമ്പനികൾ ഇവ ഷവോമി ഇന്ത്യയ്ക്ക് മാത്രമായി വിൽക്കുകയായിരുന്നു. ഷവോമി 1962-ലെ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 14, 2007ലെ കസ്റ്റംസ് വാലുവേഷൻ ചട്ടം എന്നിവ ലംഘിച്ചതായാണ് റവന്യൂ ഇന്റലിജൻസ് കണ്ടെത്തൽ.
Xiaomi 11i HyperCharge Price : ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് ഇന്ത്യയിലെത്തുന്നു; വില ഇങ്ങനെയാകും