കിഫ്ബി കടക്കെണിയിലായി ബാധ്യത സർക്കാരിന്റെ തലയിലാവുന്ന പ്രശ്നമുദിക്കുന്നില്ലെന്നും ഐസക്ക് പറഞ്ഞു.
ആലപ്പുഴ: കിഫ്ബിയെ (KIIFB) വിമർശിച്ച സിഎജി റിപ്പോർട്ടിനെതിരെ (CAG report) മുൻ ധനമന്ത്രി തോമസ് ഐസക് (thomas isaac). നിയമസഭ ചർച്ച ചെയ്ത് തള്ളിക്കളഞ്ഞ ആക്ഷേപമാണ് സിഎജി ഉന്നയിക്കുന്നതെന്നും രാജ്യത്ത് മറ്റെവിടെയെങ്കിലും സി എ ജി സമാന നിലപാട് സ്വീകരിച്ചിട്ടുണ്ടോയെന്നും തോമസ് ഐസക്ക് ചോദിച്ചു. കേന്ദ്രസർക്കാരും മറ്റ് സംസ്ഥാനങ്ങളും സമാനമായ രീതിയിൽ പണം കടമെടുക്കുന്നുണ്ട്. കേരളത്തോട് മാത്രമാണ് ഈ നിലപാട് എന്നും ഐസക്ക് പറഞ്ഞു. കിഫ്ബി കടക്കെണിയിലായി ബാധ്യത സർക്കാരിന്റെ തലയിലാവുന്ന പ്രശ്നമുദിക്കുന്നില്ലെന്നും ഐസക്ക് പറഞ്ഞു.
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള സിഎജി ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്‌ബിക്കെതിരെ കടുത്ത പരാമർശങ്ങളാണുള്ളത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപികരിച്ച കിഫ്ബി വായ്പകള്‍ക്ക് നിയമസഭയുടെ അംഗീകാരമില്ല. കിഫ്ബി വായ്പകള്‍ ബജറ്റിതര വായ്പയല്ലെന്നും ആകസ്മിക ബാധ്യതകളാണെന്നുമുള്ള സര്‍ക്കാര്‍ വാദം സിഎജി തള്ളി. സർക്കാരിൽ നിന്നും ലഭിക്കുന്ന പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയും വിനിയോഗിച്ചാണ് കിഫ്ബി വായ്പകളുടെ പലിശ തിരിച്ചടവ്. സർക്കാരിന്റെ സാമ്പത്തിക രേഖകൾ ഈ വായ്പകളെ പ്രതിഫലിപ്പിക്കുന്നില്ല. കിഫ് ബി വായ്പകളുടെ വിശദാംശങ്ങൾ ബജറ്റിലും അക്കൗണ്ടുകളിലും ഉൾപ്പെടുത്തണമെന്നും സിഎ ജി നിർദ്ദേശിച്ചു.