കൊവിഡ്: വാണിജ്യ മേഖലയിലെ ആശങ്കകൾ പരിഹരിക്കണമെന്ന് ഫിക്കി

By Web TeamFirst Published May 19, 2021, 11:51 AM IST
Highlights

നാല് ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ അനിശ്ചിതകാലത്തേക്ക് തുടരില്ല. എത്രയും വേഗം നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. 

കൊച്ചി: കൊവിഡ് മഹാമാരിക്കെതിരെ പലതലങ്ങളിലുള്ള പ്രതിരോധം മാത്രമാണ് ഏക രക്ഷാമാർഗമെന്ന് ചീഫ് സെക്രട്ടറി ഡോ വിപി ജോയ്. പ്രതിരോധത്തിന്റെ പ്രധാനമാർഗമാണ് ലോക്ക്‌ഡൗണെന്നും അദ്ദേഹം പറഞ്ഞു. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിജ്യ-വ്യവസായ മേഖലയിൽ കൊവിഡ് വിതച്ചിരിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ നടപടി വേണമെന്ന് ഫിക്കി പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിന് വിശദമായി തന്നെ ചീഫ് സെക്രട്ടറി മറുപടിയും നൽകി.

വാക്സീനേഷനിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിന് കുറിച്ച് ​ഗൗരവതരമായി ആലോചിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രികളിലെ ക്വാട്ട വർധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് വാക്സീൻ ലഭിച്ചാൽ വിതരണം സുഗമമായി നടത്താൻ സർക്കാർ തയാറാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

നാല് ജില്ലകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ അനിശ്ചിതകാലത്തേക്ക് തുടരില്ല. എത്രയും വേഗം നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. മൊറട്ടോറിയം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിന്റെ അനുമതിയോടെ മാത്രമേ തീരുമാനം എടുക്കാൻ  കഴിയൂ. മത്സ്യമേഖലയിലും കയറ്റുമതി മേഖലയിലും പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കും. ചരക്ക് നീക്കം സുഗമമാക്കാൻ നിർദേശം നൽകി. എത്രയും വേഗം ജനജീവിതം സാധാരണ നിലയിലാകാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!