സ്വര്‍ണാഭരണങ്ങളോ, നാണയങ്ങളോ, ഡിജിറ്റല്‍ ഗോള്‍ഡോ വാങ്ങുകയാണെങ്കില്‍ 3 ശതമാനം ജിഎസ്ടി നല്‍കണം

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപമാര്‍ഗമാണ് സ്വര്‍ണം. എന്നാല്‍ സ്വര്‍ണം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും നാം നല്‍കേണ്ട നികുതികളെക്കുറിച്ച് കൃത്യമായ ധാരണ പലര്‍ക്കുമില്ല. സ്വര്‍ണം ആഭരണമായോ, ഡിജിറ്റല്‍ രൂപത്തിലോ, ബോണ്ടുകളായോ കൈവശം വെക്കുമ്പോള്‍ ബാധകമാകുന്ന നികുതി നിയമങ്ങള്‍ ലളിതമായി താഴെ നല്‍കുന്നു.

സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കേണ്ട നികുതി സ്വര്‍ണാഭരണങ്ങളും ഡിജിറ്റല്‍ ഗോള്‍ഡും: സ്വര്‍ണാഭരണങ്ങളോ, നാണയങ്ങളോ, ഡിജിറ്റല്‍ ഗോള്‍ഡോ വാങ്ങുകയാണെങ്കില്‍ 3 ശതമാനം ജിഎസ്ടി നല്‍കണം. ആഭരണങ്ങള്‍ നിര്‍മ്മിക്കാനുള്ള പണിക്കൂലിക്ക് 5 ശതമാനം ജിഎസ്ടി വേറെയും നല്‍കേണ്ടതുണ്ട്.

ഗോള്‍ഡ് ഇടിഎഫ്, മ്യൂച്വല്‍ ഫണ്ട്, എസ്ജിബി: ഗോള്‍ഡ് ഇടിഎഫുകള്‍ , ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവ വാങ്ങുമ്പോള്‍ ജിഎസ്ടി നല്‍കേണ്ടതില്ല.

വിദേശത്തുനിന്നും കൊണ്ടുവരുന്ന സ്വര്‍ണം: സ്വര്‍ണം ഇറക്കുമതി ചെയ്യുകയാണെങ്കില്‍ 6 ശതമാനം കസ്റ്റംസ് ഡ്യൂട്ടി ബാധകമാണ്.

സമ്മാനമായി ലഭിക്കുന്നത്: അടുത്ത ബന്ധുക്കള്‍ സമ്മാനമായി നല്‍കുന്ന സ്വര്‍ണത്തിന് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ ബന്ധുക്കളല്ലാത്തവരില്‍ നിന്ന് ഒരു വര്‍ഷം 50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള സ്വര്‍ണം സമ്മാനമായി ലഭിച്ചാല്‍ അത് 'മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമായി' കണക്കാക്കി നികുതി നല്‍കണം. മരണം വഴിയോ വില്‍പ്പത്രം വഴിയോ ലഭിക്കുന്ന സ്വര്‍ണത്തിന് നിലവില്‍ നികുതിയില്ല.

സ്വര്‍ണം വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ 2024 ജൂലൈ 23-ന് ശേഷം സ്വര്‍ണം വില്‍ക്കുമ്പോള്‍ ലാഭം കണക്കാക്കുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണം വിറ്റ് കിട്ടുന്ന തുക മുഴുവന്‍ വീട് വാങ്ങാനായി ഉപയോഗിക്കുകയാണെങ്കില്‍ (സെക്ഷന്‍ 54F പ്രകാരം) നിശ്ചിത നിബന്ധനകളോടെ നികുതി ഒഴിവാക്കാം.

സ്വര്‍ണാഭരണങ്ങളും ഡിജിറ്റല്‍ ഗോള്‍ഡും: 24 മാസത്തില്‍ കൂടുതല്‍ കൈവശം വെച്ച ശേഷം വില്‍ക്കുകയാണെങ്കില്‍ ലാഭത്തിന്റെ 12.5 ശതമാനം നികുതി നല്‍കണം. ഇതില്‍ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ലഭിക്കില്ല.

24 മാസത്തില്‍ താഴെയാണ് കൈവശം വെച്ചതെങ്കില്‍ ലാഭം ആകെ വരുമാനത്തോടൊപ്പം ചേര്‍ത്ത് നികുതി സ്ലാബ് അനുസരിച്ച് നികുതി ഈടാക്കും.

ഗോള്‍ഡ് ഇടിഎഫ് : 12 മാസത്തില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ 12.5 ശതമാനം ടാക്‌സ് നല്‍കണം. 12 മാസത്തില്‍ താഴെയാണെങ്കില്‍ സ്ലാബ് റേറ്റ് ബാധകം.

ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്: 24 മാസത്തില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ 12.5 ശതമാനവും, അതില്‍ താഴെയാണെങ്കില്‍ സ്ലാബ് റേറ്റും നികുതിയായി നല്‍കണം.

സോവറിന്‍ ഗോള്‍ഡ് ബോണ്ട് : പുതിയ നിയമപ്രകാരം, റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് വാങ്ങി കാലാവധി വരെ കൈവശം വെക്കുന്ന ബോണ്ടുകള്‍ക്ക് മാത്രമേ നികുതി ഇളവ് ലഭിക്കൂ. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്നവയോ കാലാവധിക്ക് മുന്‍പ് വില്‍ക്കുന്നവയോ ആണെങ്കില്‍ ലാഭത്തിന് നികുതി നല്‍കേണ്ടി വരും.

പൈതൃകമായി ലഭിച്ച സ്വര്‍ണം: പൈതൃകമായി ലഭിച്ച സ്വര്‍ണം വില്‍ക്കുമ്പോള്‍ നികുതി നല്‍കണം. ഇത് വാങ്ങിയ കാലയളവ് കണക്കാക്കുന്നത് പഴയ ഉടമ അത് വാങ്ങിയ തീയതി മുതലായിരിക്കും. 24 മാസത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ 12.5 ശതമാനം നികുതി നല്‍കണം.