കിഫ്ബി പദ്ധതികൾ അനിശ്ചിതത്വത്തില്‍; ബജറ്റിൽ കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതികള്‍ക്ക് സാധ്യതയില്ലെന്ന് ധനമന്ത്രി

Published : Jan 26, 2023, 06:51 AM IST
കിഫ്ബി പദ്ധതികൾ അനിശ്ചിതത്വത്തില്‍; ബജറ്റിൽ കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതികള്‍ക്ക് സാധ്യതയില്ലെന്ന് ധനമന്ത്രി

Synopsis

പണമില്ലാതെ പദ്ധതികൾ മുടങ്ങുന്നുണ്ടെങ്കിൽ തിരുത്തൽ വേണ്ടത് കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിലാണെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: വൻകിട പദ്ധതികൾക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പണമില്ലാതെ പദ്ധതികൾ മുടങ്ങുന്നുണ്ടെങ്കിൽ തിരുത്തൽ വേണ്ടത് കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിലാണെന്നും ധനമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിലുള്ള പദ്ധതികൾ തുടരുന്നതിനപ്പുറം കിഫ്ബി ഫണ്ടിൽ പുതിയ പദ്ധതി പ്രഖ്യാപനം ഇത്തവണ സംസ്ഥാന ബജറ്റിൽ ഉണ്ടാകില്ലെന്നാണ് സൂചന.

5 വര്‍ഷം കൊണ്ട് 50000 കോടിയുടെ വികസന പദ്ധതി. ഒന്നിച്ച് പണമിറക്കി ഒറ്റയടിക്ക് വികസനം നടപ്പാക്കാൻ ഇതല്ലാതെ മറ്റ് വഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക് ബജറ്റിൽ കിഫ്ബി അവതരിപ്പിച്ചത്. മൂന്ന് വര്‍ഷം കൊണ്ട് തന്നെ പദ്ധതി 50000 കോടിയുടെ കരകവിഞ്ഞു. 31508 കോടിയാണ് ഇത് വരെ കിഫ്ബി വഴി സമാഹരിച്ചത്, പൊതുവിപണിയിൽ നിന്ന് കടമെടുത്തും വിവിധ സെസ്സുകൾ വഴിയും കിട്ടിയത് 19220 കോടി, റവന്യു മോഡൽ പദ്ധതി വഴി കിട്ടിയ വരുമാനം 762 കോടി. കിഫ്ബിക്ക് വേണ്ടി കടമെടുത്ത 12562 കോടി രൂപ സംസ്ഥാനത്തിന്റെ പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടിയോടെ പദ്ധതിയാകെ താളം തെറ്റിയ അവസ്ഥയിലാണ്. തുടങ്ങി വച്ച പണികൾക്ക് 10000 കോടി വായ്പയെടുക്കാൻ ഗ്യാരണ്ടി നിൽക്കണമെന്ന കിഫ്ബിയുടെ ആവശ്യം നിലവിൽ അംഗീകരിക്കാൻ തരമില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. 

നാളിതുവരെ 73,851 കോടിയുടെ 986 പദ്ധതികൾക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ മാത്രം 449 പദ്ധതി. 142 എണ്ണം പൊതുവിദ്യാഭ്യാസ വകുപ്പിന്, 93 പദ്ധതികൾ ജലവിഭവ വകുപ്പിനും, 65 പദ്ധതി ആരോഗ്യ കുടുംബക്ഷേമ വകുപ്പിനുമുണ്ട്. കിഫ്ബി വഴി നിലവിൽ പ്രഖ്യാപിച്ച പദ്ധതികളിൽ സാങ്കേതികകാരണങ്ങളാൽ മുടങ്ങിയവയക്ക് പകരമായുള്ള പുതിയ പദ്ധതികൾക്കുമാത്രമാണ് ഇനിയുള്ള സാധ്യത. കിഫ്ബി വായ്പയും പെൻഷൻ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എടുക്കുന്ന വായ്പകളും സർക്കാരിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തിയ നടപടി പുനപരിശോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കേന്ദ്രം അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ നിലവിൽ നടക്കുന്ന പദ്ധതികളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം