
മുംബൈ: രാജ്യത്തെ പ്രധാന ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും സാങ്കേതിക തകരാർ മൂലം താത്കാലികമായി പണിമുടക്കി. നിരവധി ആളുകൾ ആശ്രയിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകൾ പണിമുടക്കിയതോടെ ഉപയോക്താക്കൾ ട്വിറ്ററിലൂടെ ഈ ആപ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന പരാതികളുമായെത്തി. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും സ്ക്രീൻഷോട്ടുകൾ സഹിതമാണ് ഉപയോക്താക്കൾ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരിക്കുന്നത്. പലരും തങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായും പരാതിപ്പെട്ടു.
തകരാർ ഉണ്ടായതായി അംഗീകരിക്കുകയും ഉപഭോക്താക്കളുടെ പരാതിക്ക് സൊമാറ്റോ കെയർ മറുപടി നൽകുകയും ചെയ്തു. ഉപഭോക്താക്കൾക്ക് നേരിട്ട അസൗകര്യത്തിൽ സൊമാറ്റോ ക്ഷമ ചോദിക്കുകയും ചെയ്തു. താത്കാലികമായി ഉണ്ടായ ഒരു സാങ്കേതിക തകരാറിനെ ഞങ്ങൾ അഭിമുഖീകരിക്കുകയാണ്. അത് പരിഹരിക്കാൻ ഞങ്ങളുടെ ടീം ശ്രമിക്കുകയാണെന്നും ഉടനെ പ്രശ്ങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പു നൽകുന്നതായും സൊമാറ്റോ ട്വിറ്ററിൽ പ്രതികരിച്ചു.
ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയും തകരാറുകൾ പരിഹരിക്കുകയാണ് എന്ന് അറിയിച്ചു. "സാങ്കേതിക പരിമിതികൾ നേരിടുന്നതിനാൽ നിലവിൽ ഞങ്ങൾക്ക് നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സ് ചെയ്യാൻ കഴിയുന്നില്ല. നിങ്ങളുടെ സഹകരണത്തിന് നന്ദി പറയുന്നു, പ്രശ്നങ്ങൾ ഞങ്ങൾ ഉടൻ പരിഹരിക്കും'- സ്വിഗ്ഗി തങ്ങളുടെ ട്വിറ്ററില്‍ കുറിച്ചു. രണ്ട് ആപ്പുകളും അരമണിക്കൂറിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ച് തിരിച്ചെത്തിയെങ്കിലും ഓർഡറുകൾ നൽകാനോ മെനുകളും ലിസ്റ്റുകളും ബ്രൗസ് ചെയ്യാനോ കഴിയാത്ത ഉപയോക്താക്കളുടെ പരാതികളാൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കവിയുകയാണ്.
സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ കഴിഞ്ഞ മാസം ഫുഡ് ഡെലിവറി 10 മിനിറ്റിനുള്ളിൽ നടത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിന് ശേഷം സൊമാറ്റോയ്ക്ക് വാൻ കുതിപ്പാണ് ഉണ്ടായത്. മികച്ച പ്രതികരണങ്ങളായിരുന്നു ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും സൊമാറ്റോയെ തേടി എത്തിയത്. നല്ല ഭക്ഷണത്തിനായി 30 മിനിറ്റ് കാത്തിരിക്കേണ്ടതില്ലെന്ന് പലരും ചൂണ്ടിക്കാട്ടി.