4300 കോടിയുടെ പിഎംസി ബാങ്ക് തട്ടിപ്പ് കേസിൽ മൂന്ന് മുൻ ഡയറക്ടർമാർക്ക് ജാമ്യം

By Web TeamFirst Published May 6, 2021, 2:03 PM IST
Highlights

ഏറെ വിവാദമായ പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസിൽ മൂന്ന് മുൻ ഡയറക്ടർമാർക്ക് കോടതി ജാമ്യം അനുവദിച്ചു

മുംബൈ: ഏറെ വിവാദമായ പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസിൽ മൂന്ന് മുൻ ഡയറക്ടർമാർക്ക് കോടതി ജാമ്യം അനുവദിച്ചു. 4300 കോടി രൂപയുടെ ഫണ്ട് തട്ടിപ്പ് നടന്ന കേസിൽ 2019 ഡിസംബറിൽ അറസ്റ്റിലായവർക്കാണ് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

മുക്തി ബവിസി, തൃപ്തി സുഹാസ് ബാനെ, രഞ്ജീത് താര സിങ് നന്ദ്രജോഗ് എന്നിവർക്കാണ് ജാമ്യം. ഇവരുടെ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. 2020 മെയ് മാസത്തിൽ വിചാരണ കോടതിയിലും സെഷൻസ് കോടതികളിലും പ്രതികൾ ജാമ്യാപേക്ഷയുമായി ചെന്നിരുന്നെങ്കിലും ഇത് തള്ളിയിരുന്നു.

തട്ടിപ്പിൽ മുഖ്യ ആരോപണ വിധേയരാണ് ഈ മൂന്ന് പേരും. 2011 ൽ തട്ടിപ്പ്  നടന്ന കാലത്ത് ബവിസി പിഎംസി ബാങ്കിന്റെ വായ്പാ വിഭാഗം കമ്മിറ്റിയംഗമായിരുന്നു. 2010 മുതൽ 2015 വരെ ബാനെ ലോൺ റിക്കവറി കമ്മിറ്റി അംഗമായിരുന്നു. നന്ദ്രജോഗും ഇതേ സമിതിയിൽ 13 വർഷത്തോളം അംഗമായിരുന്നു.

2019 സെപ്തംബറിൽ തട്ടിപ്പ് വാർത്ത പുറത്തായതിനെ തുടർന്ന് ഉപഭോക്താക്കൾ പണം പിൻവലിക്കാൻ തുടങ്ങിയതോടെ റിസർവ് ബാങ്ക് പിഎംസി ബാങ്കിന് മുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഹൗസിങ് ഡവലപ്മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് വായ്പ നൽകിയതിൽ ഉണ്ടായ ക്രമക്കേടുകളാണ് ബാങ്കിന് പാരയായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!