18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തുന്നു.
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് അവതരണത്തിൽ എല്ലാവർക്കും സൗജന്യ വാക്സീൻ ലഭ്യമാക്കുമെന്ന് പ്രഖ്യാപനം. ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സീൻ നൽകുക എന്നതാണ് ഈ ഘട്ടത്തിലെ നിർണായക ദൗത്യമെന്ന് ധനമന്ത്രി ബാലഗോപാൽ പറഞ്ഞു. ഇതിന് കേരളം സജജമാണെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.
സംസ്ഥാന സർക്കാരിന്റെ ചെലവിലാണെങ്കിൽ പോലും എല്ലാവർക്കും സൗജന്യമായി വാക്സീൻ എത്രയും വേഗം ലഭ്യമാക്കും. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ചില നയപരമായ തീരുമാനങ്ങൾ ഇപ്പോഴും തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതെല്ലാം ഏത് വിധേനയും പരിഹരിച്ച് വാക്സീൻ ലഭ്യമാക്കും.
18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സീൻ നൽകുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുകയാണ്. പക്ഷേ പൗരൻമാരുടെ ആരോഗ്യം എന്ന പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്നും സംസ്ഥാന സർക്കാരിന് പിൻമാറാൻ കഴിയില്ല. അതു കൊണ്ട് തന്നെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സീൻ നൽകുന്നതിനായി 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി രൂപയും വകയിരുത്തുന്നു. വാക്സീൻ വിതരണത്തിന് കുറ്റമറ്റ സംവിധാനം ആസൂത്രണം ചെയ്യും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona