ഇന്ധന നികുതി വരുമാനം സംസ്ഥാനത്തിന്റെ വികസനത്തിന്, കോൺഗ്രസിനെ കടന്നാക്രമിച്ച് ഇപി ജയരാജൻ

By Web TeamFirst Published Nov 23, 2021, 3:05 PM IST
Highlights

ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന സർക്കാർ ജനങ്ങളുടെ വികസനത്തിന്‌ വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ

കണ്ണൂർ: രാജ്യത്ത് ഇന്ധന വില വർധനയ്ക്ക് എതിരെ സമരം ചെയ്യാൻ കോൺഗ്രസ്സിന് ധാർമ്മിക അവകാശം ഇല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജൻ. ഉത്തരേന്ത്യയിൽ കർഷകർ കൃഷി ആവശ്യത്തിന് പെട്രോളും ഡീസലും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാണ് പച്ചക്കറികൾക്ക് വില വർദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന സർക്കാർ ജനങ്ങളുടെ വികസനത്തിന്‌ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതിനെ തടയാനാണ് ഇന്ധന നികുതി കുറക്കണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെടുന്നത്. കെ റെയിൽ എതിർക്കുന്നതിലൂടെ കേരളത്തിലെ വികസനത്തെ ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കെ റെയിൽ പദ്ധതി വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അൽപ ബുദ്ധിക്കാരും ബുദ്ധി മരവിച്ചവരും കോൺഗ്രസിന്റെ തലപ്പത്ത് വന്നിട്ടുണ്ട്. അതുകൊണ്ടാണ് വികസനത്തെയെല്ലാം എതിർക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഇന്ധന കൊള്ളക്കെതിരായ ബഹുജന ധർണയിലാണ് ഇപി ജയരാജൻ കോൺഗ്രസിനെ കടന്നാക്രമിച്ചത്. ഹലാൽ വിവാദത്തിന് പിന്നിൽ ചില ഗൂഡ സംഘങ്ങളാണ്. ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. മുല്ലപ്പെരിയാർ മേൽനോട്ട സമിതി നിർദ്ദേശിക്കുന്ന കാര്യങ്ങൾ മാത്രമേ സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയൂ എന്ന് പറഞ്ഞ അദ്ദേഹം ചില കോൺഗ്രസ്‌ നേതാക്കൾ മണ്ടത്തരം വിളിച്ചു പറയുകയാണെന്നും ഒരു മൈക്ക് കാണുമ്പോൾ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നവൻ തലപ്പത്ത് എത്തിയത് ആ പാർട്ടിയുടെ നാശമാണെന്നും വിമർശിച്ചു.
 

click me!