പ്രധാനമന്ത്രിയുടെ 'അയൽവാസിക്കാദ്യം' പദ്ധതിയും പാളുന്നു; അദാനി കൂടുതൽ പ്രതിസന്ധിയിലേക്ക്

By Web TeamFirst Published Feb 5, 2023, 7:40 AM IST
Highlights

എൽഐസിയും എസ്ബിഐയും അദാനി കമ്പനികൾക്ക് നൽകിയ വായ്പ തങ്ങളുടെ അനുവദനീയമായ പരിധിക്കുള്ളിൽ നിന്ന് തന്നെയാണ് എന്ന് വ്യക്തമായതായി ധനമന്ത്രി

ദില്ലി: വ്യവസായി ​ഗൗതം അദാനി കൂടുതൽ പ്രതിസന്ധിയിലേക്ക്. ബംഗ്ലദേശിന് വൈദ്യുതി നൽകാനുള്ള പദ്ധതി അനിശ്ചിതത്വത്തിൽ. കഴിഞ്ഞ ജനുവരിയിൽ തുടങ്ങേണ്ട പദ്ധതി ഇതിനോടകം രണ്ട് തവണ മുടങ്ങി. പദ്ധതി പൂർണമായി നടപ്പാകാൻ ആറു മാസം കൂടി വൈകിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ 'അയൽവാസിക്കാദ്യം' പദ്ധതിയുടെ ഭാ​​ഗമായാണ് അദാനി പദ്ധതി ഏറ്റെടുത്തത്. 

അതേസമയം, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും (എൽഐസി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബി‌ഐ) അദാനി ഗ്രൂപ്പുമായി വലിയ ഇടപാടുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തെ ഏറ്റവും ലിയ ഇൻഷുറൻസ് കമ്പനിയും ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും അദാനിയുമായി നടത്തിയ ഇടപാടുകൾ പരിധോധിച്ചിട്ടുണ്ട് എന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. 

എൽഐസിയും എസ്ബിഐയും അദാനി കമ്പനികൾക്ക് നൽകിയ വായ്പ തങ്ങളുടെ അനുവദനീയമായ പരിധിക്കുള്ളിൽ നിന്ന് തന്നെയാണ് എന്ന് വ്യക്തമായതായി ധനമന്ത്രി പറഞ്ഞു. എസ്ബിഐ അടക്കം ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകൾ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് നൽകിയ വായ്പ രണ്ടു ലക്ഷം കോടിയിലേറെ വരുമെന്നാണ്  കണക്ക്.

അതേസമയം, പാക്കിസ്ഥാന് പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി കനക്കുന്നു. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ ജനം പലയിടത്തും തെരുവിലിറങ്ങി. പ്രതിപക്ഷ കക്ഷികളും ഹസീനയുടെ രാജി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയിൽ വസ്ത്ര നിർമാണ മേഖല തകർന്നതാണ്  ബംഗ്ലാദേശിന് തിരിച്ചടി ആയത്.

470 കോടി ഡോളറിന്റെ സാമ്പത്തിക സഹായം കഴിഞ്ഞ ദിവസം ഐ എം എഫ് ബംഗ്ലാദേശിന് അനുവദിച്ചിട്ടുണ്ട്.  ഈ സഹായത്തിലൂടെ  താൽക്കാലികമായി എങ്കിലും പിടിച്ച നിൽക്കാം എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ധന ഇറക്കുമതിക്ക് അടക്കം പണമില്ലാതായത് പ്രതിസന്ധി രൂക്ഷമാക്കും.

പാക്കിസ്ഥാന് പിന്നാലെ ബംഗ്ലാദേശും, ഷെയ്ഖ് ഹസീനക്കെതിരെ തെരുവിലിറങ്ങി ജനം, സാമ്പത്തിക പ്രതിസന്ധി കനക്കുന്നു

click me!