ഭൂമി ഈട് വച്ച് പലിശയ്ക്ക് പണമെടുക്കുന്നു, ആഹാരസാധനങ്ങൾ കുറവ്; ഇന്ത്യൻ ഗ്രാമങ്ങൾ ഗുരുതരാവസ്ഥയിൽ

By Web TeamFirst Published May 13, 2020, 11:20 PM IST
Highlights

മഴ പെയ്യാൻ ജൂലൈ- ഓ​ഗസ്റ്റ് മാസം വരെ കാത്തിരിക്കേണ്ടതിനാൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ ഭക്ഷണം കഴിക്കുന്നത് കുറച്ചുവെന്ന് സർവേയിൽ പങ്കെടുത്ത പകുതിയോളം പേരും പറഞ്ഞു. 

ദില്ലി: കേരളത്തിൽ നിന്നടക്കം എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് അതിഥി തൊഴിലാളികൾ മടങ്ങിപ്പോയതോടെ ഇന്ത്യൻ ഗ്രാമങ്ങൾ അതീവ ഗുരുതരമായ നിലയിൽ. രാജ്യത്തെ 47 ജില്ലകളിലെ 5000 വീടുകളിൽ നടത്തിയ സർവേയിൽ വളരെ ഗുരുതരമായ കാര്യങ്ങളാണ് കണ്ടെത്തിയത്. 

ടാറ്റാ ട്രസ്റ്റ് സ്പോൺസർ ചെയ്ത സർവേ 12 സംസ്ഥാനങ്ങളിലാണ് നടത്തിയത്. വിവിധ സർക്കാരിതര സംഘടനകളുടെ സഹായത്തോടെ ട്രാൻസ്ഫോർമിങ് റൂറൽ ഇന്ത്യ ഫൗണ്ടേഷനാണ് സർവേ നടത്തിയത്. ഭക്ഷ്യ സുരക്ഷയിലടക്കം വലിയ വെല്ലുവിളികളാണ് ഉള്ളതെന്നാണ് കണ്ടെത്തൽ. മെയ് രണ്ടിന് അവസാനിച്ച സർവേയിൽ വട്ടിപ്പലിശക്കാരുടെ പക്കൽ നിന്ന് പണം വാങ്ങുന്നത് വർധിച്ചെന്നതടക്കം ചൂണ്ടിക്കാണിക്കുന്നു. സർവേയിലെ കണ്ടെത്തലുകൾ വലിയൊരു പ്രതിസന്ധിയുടെ ആദ്യസൂചനകൾ മാത്രമാണെന്നാണ് വിലയിരുത്തൽ.

മഴ പെയ്യാൻ ജൂലൈ- ഓ​ഗസ്റ്റ് മാസം വരെ കാത്തിരിക്കേണ്ടതിനാൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ ഭക്ഷണം കഴിക്കുന്നത് കുറച്ചുവെന്ന് സർവേയിൽ പങ്കെടുത്ത പകുതിയോളം പേരും പറഞ്ഞു. മാർച്ച് 24 ന് മുൻപ് കഴിച്ച അത്രയും ആഹാരം ഇപ്പോൾ കഴിക്കുന്നില്ല. വലിയൊരു ശതമാനം ഗ്രാമങ്ങളും അയൽ ഗ്രാമങ്ങളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ കടം വാങ്ങിയാണ് മുന്നോട്ട് പോകുന്നത്. 

അത്യാവശ്യ ചെലവുകൾ മറികടക്കാൻ പലരും കന്നുകാലികളെ വിറ്റു. പ്രതിസന്ധി നീണ്ടാൽ ഭൂമിയും കാർഷികോപകരണങ്ങളും വരെ വിൽക്കേണ്ട സ്ഥിതിയിലാവും ഇവരെന്നും റിപ്പോർട്ട് പറയുന്നു. ഇക്കൂട്ടത്തിൽ ഒരു വിഭാഗം പ്രതിസന്ധി കാലം മറികടക്കാൻ പ്രാദേശിക പലിശക്കാരിൽ നിന്നും ഭൂമി ഈടായി നൽകി പണം കടം വാങ്ങിയെന്നും സർവേ കണ്ടെത്തി.

click me!