
ആഗോള ടെക് ഭീമനായ ഇന്റൽ വൻ തോതിൽ പിരിച്ചുവിടലിന് തയാറെടുക്കുന്നു. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി മൊത്തം ജീവനക്കാരുടെ 15 ശതമാനം വെട്ടിക്കുറയ്ക്കുമെന്നാണ് ഇന്റലിന്റെ പ്രഖ്യാപനം. നിലവിൽ ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ജീവനക്കാർ ഇന്റലിൽ ജോലി ചെയ്യുന്നുണ്ട്. കമ്പനിയുടെ അറിയിപ്പ് അനുസരിച്ച്, ഏകദേശം 18,000 ജീവനക്കാരെ പിരിച്ചുവിടാനാണ് സാധ്യത.
ഈ വർഷം കമ്പനിയുടെ ആകെ പ്രവർത്തന ചെലവ് ഏകദേശം 20 ബില്യൺ ഡോളർ കുറയ്ക്കാനാണ് ഇന്റലിന്റെ പദ്ധതി. കഴിഞ്ഞ പാദത്തിൽ ഏകദേശം 1.6 ബില്യൺ ഡോളറിന്റെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്. പ്രധാന ഉൽപന്നങ്ങളിലും സാങ്കേതിക വിദ്യയിലും മികച്ച മുന്നേറ്റം കൈവരിച്ചെങ്കിലും രണ്ടാം പാദത്തിലെ പ്രകടനം വളരെ മോശമായിരുന്നുവെന്ന് ഇന്റലിന്റെ സിഇഒ പാറ്റ് ഗെൽസിംഗർ പറഞ്ഞു. രണ്ടാം പാദം വെല്ലുവിളി നിറഞ്ഞതാണെന്നും ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിലൂടെ, ലാഭം മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നതെന്നും ഇന്റൽ വ്യക്തമാക്കി.
ഏകദേശം 25 വർഷം മുമ്പ് ചിപ് വിപ്ലവത്തിന് നേതൃത്വം നൽകിയവരാണ് ഇന്റൽ. എന്നാൽ സ്മാർട്ട്‌ഫോണുകൾ, എഐ തുടങ്ങിയ പുതിയ തരംഗങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഇന്റൽ പിന്നോട്ട് പോയി. 2020 നും 2023 നും ഇടയിൽ ഇന്റലിന്റെ വാർഷിക വരുമാനം 24 ബില്യൺ ഡോളർ കുറഞ്ഞെന്നാണ് കണക്ക്. അതേ സമയം കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 10 ശതമാനം വർദ്ധിക്കുകയും ചെയ്തു. എതിരാളികളായ എൻവിഡിയ, എഎംഡി, ക്വാൽകോം എന്നിവയിൽ നിന്ന് ഇന്റൽ കടുത്ത വെല്ലുവിളികൾ നേരിടുകയും ചെയ്യുന്നുണ്ട്. ഇസ്രായേലിൽ ഒരു ഫാക്ടറി തുടങ്ങാനുള്ള പദ്ധതിയും തൽക്കാലം നിർത്തുകയാണെന്ന് ഇന്റൽ പ്രഖ്യാപിച്ചിട്ടുണ്ട് .