
ദില്ലി: ക്രൂഡ് ഓയിൽ വില ഉയർന്നിട്ടും രാജ്യത്തെ റീടെയ്ൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്തത് എണ്ണക്കമ്പനികൾക്ക് തിരിച്ചടിയായെന്ന് മൂഡിസ് ഇൻവെസ്റ്റർ സർവീസിന്റെ കണക്ക്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് 2.25 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 19000 കോടി ഇന്ത്യൻ രൂപ.
അതേസമയം രാജ്യത്ത് ഇന്ധന വില കുതിച്ചുയരാൻ തുടങ്ങിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടർന്ന് നവംബർ നാലിന് എക്സൈസ് നികുതി കുറച്ച ശേഷം പിന്നീട് വില വർധിപ്പിച്ചത് മാർച്ച് 21 നാണ്. അതിനിടെ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 82 ഡോളറിൽ നിന്ന് 140 ഡോളർ വരെ ഉയർന്ന ശേഷം 111 ഡോളറിലേക്ക് താഴ്ന്നു.
മാർച്ച് 22 നും 23 നും 80 പൈസ വീതം വർധിപ്പിച്ച എണ്ണക്കമ്പനികൾ, റീടെയ്ൽ രംഗത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നാളെയും ഉയർത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാളെ ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയും വർധിക്കുമെന്നാണ് കമ്പനികൾ അറിയിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ അന്താരാഷ്ട്ര വില നിലവാരം പ്രകാരം എണ്ണക്കമ്പനികൾക്ക് ബാരലിന് 25 ഡോളർ വരെ പെട്രോളിനും 24 ഡോളർ വരെ ഡീസലിന്റെയും വിൽപ്പനയിൽ വരുമാന നഷ്ടം ഉണ്ടാകുന്നുണ്ട്. ഈ നഷ്ടത്തിന്റെ ഭാരം ഉപഭോക്താക്കൾക്ക് മേൽ പതിക്കുമെന്നതാണ് ഇപ്പോഴത്തെ റീടെയ്ൽ വില വർധനയുടെ കാരണം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.