ജൻധൻ അക്കൗണ്ടിന് ആറ് വയസ്സ്, 40 കോടി പേർക്ക് പദ്ധതിയുടെ ​ഗുണഫലങ്ങൾ ലഭിച്ചുവെന്ന് ധനമന്ത്രി

By Web TeamFirst Published Aug 28, 2020, 3:43 PM IST
Highlights

ബാങ്കിലല്ലാതെ പണം സൂക്ഷിച്ചിരുന്ന രാജ്യത്തെ സാധാരണ ഗ്രാമീണരെ ബാങ്കിങിലേക്ക് കൊണ്ടുവരുന്നതിൽ പദ്ധതി നിർണ്ണായക പങ്ക് വഹിച്ചെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞത്. 

ദില്ലി: പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതിക്ക് ആറ് വയസ്സ് പൂർത്തിയായി. ഇതിനിടെ 40.35 കോടി പേർക്കാണ് ഈ പദ്ധതി ​ഗുണഫലങ്ങൾ ലഭിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദി 2014 സ്വാതന്ത്ര്യ ദിനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ആഗസ്റ്റ് 28 നാണ് പദ്ധതി നടപ്പിലായത്. എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയത്തിലൂന്നിയാണ് ഇത് നടപ്പിലാക്കിയത്. കൊവിഡ് 19 സാമ്പത്തിക സഹായം, പിഎം കിസാൻ, തൊഴിലുറപ്പ് പദ്ധതിയുടെ വർധിപ്പിച്ച വേതനം, ജീവൻ-ആരോഗ്യ രക്ഷാ ഇൻഷുറൻസ് തുടങ്ങിയ സാമ്പത്തിക സഹായങ്ങൾ ഈ പദ്ധതി വഴിയാണ് നൽകിയിരുന്നത്.

ബാങ്കിലല്ലാതെ പണം സൂക്ഷിച്ചിരുന്ന രാജ്യത്തെ സാധാരണ ഗ്രാമീണരെ ബാങ്കിങിലേക്ക് കൊണ്ടുവരുന്നതിൽ പദ്ധതി നിർണ്ണായക പങ്ക് വഹിച്ചെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞത്. പദ്ധതിയുടെ ആനുകൂല്യം നേടിയവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് നേട്ടം. 

ഈ അക്കൗണ്ടുകളിൽ നിലവിൽ 1.31 ലക്ഷം കോടി രൂപയാണ് നിക്ഷേപമുള്ളത്. ശരാശരി ഒരു അക്കൗണ്ടിൽ 3,239 രൂപയുണ്ട്. 2018 ൽ പദ്ധതി കേന്ദ്രസർക്കാർ നവീകരിച്ച് അവതരിപ്പിച്ചിരുന്നു. അപകട ഇൻഷുറൻസ് പരിരക്ഷ രണ്ട് ലക്ഷമായി ഉയർത്തിയത് ഈ ഘട്ടത്തിലാണ്.
 

click me!