ജെറ്റ് എയര്‍വേസ് ഒടുവില്‍ പാപ്പരായി !, രക്ഷിക്കാന്‍ ആളില്ലാതെ വിമാനക്കമ്പനി

By Web TeamFirst Published Jun 24, 2019, 12:32 PM IST
Highlights

പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന  ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനിയാണ് ജെറ്റ് എയര്‍വേസ്. 2016 ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ് അനുസരിച്ചുളള കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രോസസ് ആരംഭിച്ചതോടെ ജെറ്റ് ഡയറക്ടര്‍ ബോര്‍ഡിന്‍റെ അധികാരങ്ങള്‍ റദ്ദാക്കപ്പെട്ടു. 

ദില്ലി: കടക്കെണിയെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ച ജെറ്റ് എയര്‍വേസിന് എതിരെയുളള പാപ്പരത്ത നിയമ നടപടികള്‍ ആരംഭിച്ചു. ജൂണ്‍ 20 ന് ജെറ്റിന്‍റെ 26 വായ്പദാതാക്കള്‍ സമര്‍പ്പിച്ച ഇന്‍സോള്‍വന്‍സി ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. നാഷണല്‍ കമ്പനി ട്രൈബ്യൂണലിന്‍റെ മുംബൈ ബെഞ്ചിന്‍റേതാണ് നടപടി. 

പാപ്പരത്ത നടപടിക്ക് വിധേയമാകുന്ന  ആദ്യ ആഭ്യന്തര എയര്‍ലൈന്‍ കമ്പനിയാണ് ജെറ്റ് എയര്‍വേസ്. 2016 ലെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ് അനുസരിച്ചുളള കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രോസസ് ആരംഭിച്ചതോടെ ജെറ്റ് ഡയറക്ടര്‍ ബോര്‍ഡിന്‍റെ അധികാരങ്ങള്‍ റദ്ദാക്കപ്പെട്ടു. ഇനി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്‍റെ അധികാരം ഇടക്കാല റെസല്യൂഷന്‍ പ്രൊഫഷണലുകള്‍ക്കാകും. 

ഇതോടെ വീണ്ടും പറക്കാനുളള ജെറ്റ് എയര്‍വേസിന്‍റെ മോഹങ്ങള്‍ക്ക് മങ്ങലേറ്റു. പാപ്പരത്ത നിയമപ്രകാരമുളള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 180 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട ദേശീയ പ്രാധാന്യം കണക്കിലെടുത്ത് വീണ്ടെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 90 ദിവസമാണ് റെസല്യൂഷന്‍ പ്രൊഫഷണലിന് അനുവദിച്ചിട്ടുളളത്. ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ പലരും മുന്നോട്ടുവന്നെങ്കിലും അതിന്‍റെ നടപടികള്‍ എങ്ങുമെത്തിയില്ല. ഇത്തിഹാദും ബാങ്ക് കണ്‍സോര്‍ഷ്യവും നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും അതും ഏറെക്കുറെ അവസാനിച്ച മട്ടാണ്.   

click me!