കേരളത്തിലെ ടൂറിസം മേഖലയിൽ 25,000 കോടി നഷ്ടം, 455 കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു

By Web TeamFirst Published Aug 18, 2020, 1:35 PM IST
Highlights

25 ലക്ഷം രൂപ വരെ സംരംഭകർക്ക് വായ്പയായി ലഭിക്കും. പലിശയിൽ 50 ശതമാനം സബ്സിഡിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം രം​ഗത്തെ തൊഴിലാളികൾക്ക് കേരളാ ബാങ്ക് വഴി 30000 രൂപ വരെ വായ്പ ലഭിക്കും. 3 ശതമാനം മാത്രം പലിശയേ തൊഴിലാളികളിൽ നിന്ന് ഈടാക്കൂ. 6 ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും. ആദ്യ ആറ് മാസം ഇതിന് തിരിച്ചടവില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കൊവിഡ് മൂലം സംസ്ഥാനത്ത് ടൂറിസം മേഖലയിൽ 25000 കോടിയുടെ നഷ്ടം ഉണ്ടായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതു മൂലം പതിനായിരങ്ങളാണ്  പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തിൽ 455 കോടിയുടെ വായ്പ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 25 ലക്ഷം രൂപ വരെ സംരംഭകർക്ക് വായ്പയായി ലഭിക്കും. പലിശയിൽ 50 ശതമാനം സബ്സിഡിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ടൂറിസം രം​ഗത്തെ തൊഴിലാളികൾക്ക് കേരളാ ബാങ്ക് വഴി 30000 രൂപ വരെ വായ്പ ലഭിക്കും. 3 ശതമാനം മാത്രം പലിശയേ തൊഴിലാളികളിൽ നിന്ന് ഈടാക്കൂ. 6 ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും. ആദ്യ ആറ് മാസം ഇതിന് തിരിച്ചടവില്ലെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് ജാഗ്രത വേണ്ടെന്ന നിലയിലേക്ക് പല കൂട്ടർ ചേർന്ന് പൊതുബോധം എത്തിച്ചു. സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിക്ക് ഇതാണ് കാരണം. നവകേരള സൃഷ്ടിക്കായി സമഗ്ര പദ്ധതി ആവിഷ്കരിച്ച സർക്കാരാണിത്.  അങ്ങനെയുള്ള സർക്കാരിനെതിരെ സ്വർണ്ണ കടത്ത് കേസ്  തിരിച്ചുവിടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഗീബൽസ് സിദ്ധാന്തമാണ് അവർ നടപ്പാക്കുന്നത്. കോൺഗ്രസും ബി ജെ പിയും സയാമീസ് ഇരട്ടകളെ പോലെയാണ് പെരുമാറുന്നത്. ഇവർ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ അപവാദ പ്രചരണം നടത്തുന്നു. വഴിപോക്കർ കയറി ഇറങ്ങുന്ന ഓഫീസല്ല അത്. കളങ്കിതർ ആ ഇടനാഴിയിൽ എത്തില്ല. പഴയ മുഖ്യമന്ത്രിയുടെ ഓഫിസും വീടും പോലെയല്ല ഇപ്പോഴത്തേതെന്നും ഉമ്മൻ ചാണ്ടിയെ സൂചിപ്പിച്ച് കടകംപള്ളി പറഞ്ഞു. 

എം ശിവശങ്കർ വിശ്വാസ്യത കാത്ത് സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തി. സമഗ്രമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ലൈഫ്മിഷൻ വിവാദത്തിൽ കാര്യമില്ല. സ്ഥലം വിട്ടുനൽകിയതോടെ സർക്കാരിന്റെ ഉത്തരവാദിത്തം കഴിഞ്ഞു. എൻഐഎ.അനോഷണത്തിൽ സിപിഎം ബന്ധമുള്ള ആരും അറസ്റ്റിലായിട്ടില്ലെന്നും കടകംപള്ളി വ്യക്തമാക്കി. 

click me!