
ബെംഗളൂരു: നിയമ വിരുദ്ധമായി സർവീസ് നടത്തുകയാണെങ്കിൽ ഒല, ഊബർ ഓട്ടോറിക്ഷകൾക്കെതിരെ 5000 രൂപ പിഴ ചുമത്തുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ബെംഗളൂരുവിൽ ഓട്ടോറിക്ഷ സേവനങ്ങൾക്ക് ഓൺലൈൻ സേവനദാതാക്കൾ അധിക തുക ഈടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി. കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയ ശേഷം സംസ്ഥാന സർക്കാർ നൽകുന്ന മുന്നറിയിപ്പാണ് പിഴ ശിക്ഷ.
ഒല, ഊബർ ടാക്സി കമ്പനികൾക്ക് സംസ്ഥാന സർക്കാർ മറ്റൊരു തീരുമാനമെടുക്കുന്നത് വരെ ബംഗളൂരു നഗരത്തിൽ ഓട്ടോ സർവീസ് നടത്താൻ ആകില്ലെന്നും സംസ്ഥാന ഗതാഗത മന്ത്രിയായ ടി എച്ച് എം കുമാർ വ്യക്തമാക്കി. കർണാടക ഓൺ ഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജി ആഗ്രിഗേഷൻ ചട്ടം 2016 ൽ ഓട്ടോറിക്ഷകൾ ഉൾപ്പെട്ടിട്ടില്ല എന്നും അതിനാൽ തന്നെ കമ്പനി നിയമം തെറ്റിച്ച സർവീസ് നടത്തിയാൽ ഉടൻതന്നെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ നടത്തി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷാ സര്‍വ്വീസുകൾ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കണമെന്നായിരുന്നു കര്‍ണാടക ഗതാഗതവകുപ്പിന്‍റെ ഉത്തരവ്. അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കര്‍ണാടക ഗതാഗതവകുപ്പിന്‍റെ നടപടി. ഊബര്‍, ഓല, റാപ്പിഡോ എന്നീ കമ്പനികളോടാണ് തിങ്കളാഴ്ച മുതൽ കര്‍ണാടകയിൽ ഓണ്‍ലൈൻ ത്രീവിലര്‍ സര്‍വ്വീസുകൾ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സര്‍വീസ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കാൻ ഒലയും ഊബര്‍ ഇന്ത്യയും തയ്യാറായിട്ടില്ല.
അതേസമയം, ഒല, ഊബർ നിരോധനത്തെക്കുറിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറോട് സംസാരിച്ചു. ലൈസൻസ് ഇല്ലാത്ത ഒരു കമ്പനിയും പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. വളരെ കരുതലോടെയാണ് ഇക്കാര്യത്തിൽ ഒല, ഊബർ കമ്പനികൾ മുന്നോട്ടു പോകുന്നത്.