Inflation : ഒരാഴ്ചക്കുള്ളിൽ കേരളത്തിൽ പച്ചക്കറി വില കുറയ്ക്കും; പച്ചക്കറി സംഭരണത്തിന് കൃഷി വകുപ്പ്

By Web TeamFirst Published Nov 24, 2021, 10:51 PM IST
Highlights

തമിഴ്‌നാട്, കർണ്ണാടക സർക്കാരുമായി ചേർന്ന് കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കും. ഏഷ്യാനെറ്റ് ന്യൂസ് വിലക്കയറ്റത്തെ കുറിച്ച് നൽകിയ നിരന്തര വാർത്തകൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില വർദ്ധനവിൽ കൃഷി വകുപ്പ് ഇടപെടലിന് തീരുമാനം. നാളെ മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വകുപ്പ് പച്ചക്കറി സംഭരിക്കും. കൃഷി മന്ത്രി പി പ്രസാദ് വിളിച്ച യോഗത്തിലാണ് തീരുമാനം. തമിഴ്‌നാട്, കർണ്ണാടക സർക്കാരുമായി ചേർന്ന് കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കും. ഏഷ്യാനെറ്റ് ന്യൂസ് വിലക്കയറ്റത്തെ കുറിച്ച് നൽകിയ നിരന്തര വാർത്തകൾക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.

തമിഴ്നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ വിളനാശം പച്ചക്കറി വില ഇനിയും ഉയരാനിടയാക്കുമെന്ന് പൊള്ളാച്ചി മൊത്തവ്യാപാര കേന്ദ്രത്തിലെ കച്ചവടക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പറഞ്ഞിരുന്നു. ഇന്ധന വിലവര്‍ധനയുടെ പേരുപറഞ്ഞ് ഇടനിലക്കാര്‍ ഇരട്ടിവിലയ്ക്കാണ് കേരളത്തില്‍ പച്ചക്കറികളെത്തിച്ചു വില്‍ക്കുന്നത്. പൊള്ളാച്ചിയില്‍ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റര്‍ പിന്നിട്ട് പാലക്കാടെത്തുമ്പോള്‍ 120 രൂപയാണ് ഈടാക്കുന്നത്.

പച്ചക്കറി വില നിയന്ത്രിക്കാൻ ഹോർട്ടികോർപ്പ് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി പി പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. ഇന്ധന വില വർദ്ധനയാണ് ഹോട്ടികോർപ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും  മന്ത്രി പറഞ്ഞു. ഇനി ശേഖരിക്കുന്ന പച്ചക്കറി നാളെ മുതൽ വിപണിയിലെത്തിക്കാനാണ് തീരുമാനം. ഒരാഴ്ചക്കുള്ളിൽ വില കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരാണ് ഇടപെടൽ നടത്തേണ്ടതെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. വൻകിട കമ്പനികളുടെ കോർപ്പറേറ്റ് നികുതി കുറച്ച് കൊടുത്ത് ഇന്ധന വില കൂട്ടുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് ബാലഗോപാൽ കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

click me!