തിരുവനന്തപുരം: കൊവിഡ് ഉണ്ടാക്കിയ വലിയ പ്രതിസന്ധികാലത്ത് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാനുള്ള നടപടികളും നിര്‍ദ്ദേശങ്ങളുമാണ് ബജറ്റിൽ ഉണ്ടാകുകയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സാമ്പത്തിക തൊഴിൽ ആരോഗ്യ മേഖലകളിൽ വലിയ പ്രതിസന്ധിയാണ് കേരളം അനുഭവിക്കുന്നത്. അത് മറികടക്കാനുള്ള നിര്‍ദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നോട്ട് പോകാനുള്ള നിർദ്ദേശങ്ങളാണ് ബജറ്റ് മുന്നോട്ട് വയ്ക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിന് നിയമസഭയിലേക്ക് തിരിക്കും മുൻപ് മാധ്യമങ്ങളോട് പറഞ്ഞു.
എത്ര ദൈർഘ്യത്തിൽ ബജറ്റ് അവതരിപ്പിച്ചു എന്ന കാര്യത്തിൽ പ്രസക്തിയില്ല; പ്രതിസന്ധി അതിജീവിക്കാൻ പോന്ന ബജറ്റാകും എന്ന ഉറപ്പ് മാത്രമാണ് ഈ ഘട്ടത്തിൽ നൽകാനാകുകയെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. നിര്‍ദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് ധനമന്ത്രിയുടെ ചുമതല. അംഗീകാരം നൽകേണ്ടത് നിയമസഭയാണെന്നും മന്ത്രി പ്രതികരിച്ചു
ബജറ്റിന്റെ ചരിത്രപരമായ പ്രാധാന്യം കൂടി ഓര്‍മ്മിപ്പിച്ചാണ് ധനമന്ത്രി നിയമസഭയിലേക്ക് തിരിച്ചത്. 1957 ൽ ഇഎംഎസ് സര്‍ക്കാര്‍ കന്നി ബജറ്റ് അവതരിപ്പിച്ചതും ഒരു ജൂൺ മാസത്തിലാണ്. സി അച്യുതമേനോൻ അവതരിപ്പിച്ച ആ ബജറ്റിന് ശേഷം തുടര്‍ന്നു വന്ന പതിറ്റാണ്ടുകളിൽ അത്രയും കേരളത്തെ രൂപപ്പെടുത്തുന്നതിലും ജനപക്ഷത്ത് നിന്ന് കൃത്യമായ വികസന നയം രൂപപ്പെടുത്തുന്നതിനും ഇടതുമുന്നണി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona